എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: എക്സൈസിലെ വിവിധ ഉദ്യോഗസ്ഥർക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. കഴിഞ്ഞദിവസം കൈക്കൂലി കേസില്‍ സസ്പെന്‍ഷനിലായ എക്സൈസ് ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം. കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമീഷണർ അശോക് കുമാർ ഉൾപ്പെടെ സസ്പെൻഷനിലുള്ള ഏഴ് ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. മന്ത്രി എം. ലിജുവിന്റെ നിർദ്ദേശാനുസരണമാണ് നടപടി. അതിനിടെ
കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമീഷണറായിരുന്ന അശോക് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്. കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കൈക്കൂലി വാങ്ങി കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കുന്നതും ഇദ്ദേഹം പതിവാക്കിയിരുന്നെന്ന പരാതിയുമുണ്ട്. സസ്പെൻഷനിലുള്ള മറ്റ് ചില ഉദ്യോഗസ്ഥർക്കെതിരെയും സമാനമായ പരാതികൾ വകുപ്പിന് ലഭിച്ചിട്ടുണ്ട്.
മറ്റിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ സ്വന്തം റേഞ്ചില്‍ എത്തിച്ച് കേസുടുക്കുന്നത് പതിവാണെന്ന ആക്ഷേപവും ഉയരുന്നു. കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിലേക്ക് സ്ഥലംമാറ്റം ലഭിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്കിടയിൽ മൽസരമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി ആവശ്യപ്പെടുന്ന രീതി എക്സൈസിലെ ചില ഉദ്യോഗസ്ഥർ തുടർന്ന് വരുന്നതായും എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ വ്യക്തമായി. കൈക്കൂലി തന്നില്ലെങ്കില്‍ ബന്ധുക്കളെയും പ്രതികളാക്കും എന്ന് ഭീഷണിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അശോക്കുമാറിനെതിരെ പരാതിയും നിലവിലുണ്ട്.
ചെറിയ അളവില്‍ ലഹരി വസ്തുക്കള്‍ പിടികൂടി കേസെടുക്കുകയും വലിയ അളവില്‍ ലഹരി വസ്തുക്കള്‍ പിടിക്കുമ്പോൾ കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ആവശ്യപ്പെടുന്ന രീതിയാണുള്ളതെന്നും ആക്ഷേപമുണ്ട്. കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന രീതിയുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. സമാന സ്വഭാവമുള്ള ഉദ്യോഗസ്ഥരുടെ പട്ടികയും എക്സൈസ് വകുപ്പ് ശേഖരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് എക്സൈസ് കമീഷണർ സീറാം സാംബശിവറാവുവും നിർദ്ദേശം നൽകിയിട്ടുള്ളത്.
കോട്ടയത്ത് കഴിഞ്ഞദിവസം എക്സൈസ് കമീഷണറുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധന മറ്റ് പല ജില്ലകളിലും ഉടനുണ്ടാകുമെന്നും ബാറുകളിലും എക്സൈസ് ഓഫീസുകളിലും വിജിലൻസിന്റെ റെയ്ഡിന് സാധ്യതയുണ്ടെന്നും വിവരമുണ്ട്. ഇപ്പോൾ സസ്പെൻഷനിലായ അശോക്കുമാർ 2016 തിരുവല്ലയില്‍ നിന്ന് 2.62 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. മന്ത്രി എം. ലിജുവിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ബാറുകളിലെ പരിശോധനക്കായി എക്സൈസ് കമീഷണര്‍ കോട്ടയത്ത് എത്തിയപ്പോള്‍ ഡെപ്യൂട്ടി കമീഷണറുടെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിക്കുകയായിരുന്നു. ബാറുകളില്‍ നിന്ന് ഡെപ്യൂട്ടി കമീഷണര്‍ ഉൾപ്പെടെ ചില ഉദ്യോഗസ്ഥർ മാസപ്പടി പിരിക്കുന്നതായും വ്യക്തമായി. ബാർ മാനേജർമാരുമായി എക്സൈസ് ഉദ്യോഗസ്ഥർ അനധികൃത ഇടപാടുകൾ നടത്തിവരുന്നതായും ഇതുവഴി വ്യാജമദ്യം ഉൾപ്പെടെ ഒഴുക്കാൻ സൗകര്യമുണ്ടാക്കി കൊടുക്കുന്നതായി വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പണത്തിനൊപ്പം ബാറുകളില്‍ നിന്നും മദ്യക്കുപ്പികള്‍ വാങ്ങുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആ സാഹചര്യത്തിൽ എക്സൈസ് വകുപ്പിൽ സമൂലമായ ശുദ്ധീകരണത്തിനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.