തിരുവനന്തപുരം: ഭരണം കാര്യക്ഷമമാകുന്നില്ലെന്ന ആക്ഷേപം ശക്തമായതോടെ കോർപറേഷനിൽ പാർട്ടിയുടെ അഴിച്ചുപണി. നിലവിലുള്ള രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ഒഴികെ അഞ്ച് സ്ഥിരംസമിതി അംഗങ്ങളും രാജിവെച്ചു. കഴിഞ്ഞദിവസം ചേർന്ന പാലർമെന്ററി പാർട്ടി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.
തുടർന്ന് രേഖാമൂലമുള്ള രാജി സമർപ്പിച്ചു തുടങ്ങി. ആരോഗ്യ സ്ഥിരംസമിതി ചെയർപേർസൺ ജമീല ശ്രീധരൻ, വികസന സ്ഥിരംസമിതി ചെയർപേർസൻ എൽ.എസ്. ആതിര, നഗരകാര്യ സ്ഥിരംസമിതി ചെയർപേർസൻ ജിഷാ ജോൺ, വിദ്യാഭ്യാസ- കായികകാര്യ സ്ഥിരംസമിതി ചെയർപേർസൻ റീന കെ.എസ് എന്നിവരാണ് മാറിയത്.
ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ എസ്. സലീം വൈകാതെ രാജി സമർപ്പിക്കും. അധ്യക്ഷരല്ലാതെ സ്ഥിരംസമിതിയിലുണ്ടായ എൽ.ഡി.എഫ് അംഗങ്ങളും രാജിവച്ചു. ഇതോടെ പുതിയ അംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് നടത്തും.
ചാല, കഴക്കൂട്ടം, പേരൂർക്കട, പാളയം, വഞ്ചിയൂർ ഏരിയ മ്മിറ്റികളിൽ നിന്നുള്ളവർ തന്നെയാകും സ്ഥിരംസമിതി അധ്യക്ഷരാകുമെന്നാണ് അറിയുന്നത്. ജില്ല നേതൃത്വം അംഗീകരിച്ച ഈ തീരുമാനത്തിനെതിരെ എതിർ സ്വരം ഉയർന്നിട്ടുണ്ട്. എന്നാൽ ഇത് കാര്യമാക്കേണ്ടെന്ന തീരുമാനത്തിലാണ് ജില്ല നേതൃത്വം.
നിലവിൽ ഏരിയ കമ്മിറ്റികൾക്ക് ആദ്യമേ പാർട്ടി അനുവദിച്ച സ്ഥിരംസമിതി തന്നെയാകും തുടർന്നും ലഭിക്കുകയെന്ന് ഉറപ്പില്ല. ഇതിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്. കഴക്കൂട്ടം ഏരിയ കമ്മിറ്റിയിൽ നിന്ന് നിലവിൽ ഏരിയ അംഗം മേടയിൽ വിക്രമൻ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷനാണ്.
എന്നാൽ ഇവിടെ നിന്നുള്ള ഒരാൾക്ക് കൂടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാൻ നറുക്ക് വീണേക്കും. അധ്യക്ഷർക്ക് പുറമേ സ്ഥിരം സമിതികളിൽ ആരൊക്കെ അംഗങ്ങളാകണമെന്നത് സംബന്ധിച്ച് ജില്ല നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്. പുതുമുഖങ്ങൾ അധ്യക്ഷരായാൽ മുതിർന്ന നേതാക്കൾ അവരെ സഹായിക്കണമെന്ന് നിർദ്ദേശം കർശനമായി നൽകിയിട്ടുണ്ട്.
പാർട്ടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ശുദ്ധികലശത്തിന്റെ ഭാഗമായാണ് അടിമുടിയുള്ള മാറ്റം. നിലവിൽ കോർപറേഷൻ ഭരണസമിതി രണ്ടരവർഷം പിന്നിട്ടു. മുൻ വർഷങ്ങളിലെ ഭരണസമിതി രണ്ടര വർഷം പിന്നിടുമ്പോൾ ചില മാറ്റങ്ങൾ വരുത്തുന്നതു പോലെയാണ് ഇതുമെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം.
എന്നാൽ മുൻ വർഷങ്ങളിൽ ചെറിയ മാറ്റം മാത്രമായിരുന്നു. ഇത്തവണ അഞ്ച് സ്ഥിരംസമിതി അധ്യക്ഷരെ മാറ്റുന്നതിൽ ഭരണത്തിലെ പോരായ്മയെയാണ് വിരൽ ചൂണ്ടുന്നത്. ഘടകകക്ഷി നൽകിയിരിക്കുന്ന നികുതി അപ്പീൽ കാര്യ അധ്യക്ഷനായ പാളയം രാജനെ മാറ്റില്ല. ഇദ്ദേഹത്തെ അടുത്തിടെയാണ് നിയമിച്ചത്. കൂടാതെ നിയമനക്കത്ത് വിവാദത്തിൽ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ഡി.ആർ. അനിലിന് പകരം ചുമതലയേറ്റ മേടയിൽ വിക്രമനും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.