തിരുവനന്തപുരം: പേട്ടയിൽ മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ്. പുലർച്ച വീട്ടിൽ അജ്ഞാതനെ കണ്ടപ്പോൾ കള്ളനാണെന്ന് കരുതി അബദ്ധത്തിൽ കുത്തിയെന്നായിരുന്നു പ്രതി സൈമണ്‍ ലാലൻ ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ, ബുധനാഴ്ച കൊലപാതകം നടന്ന വീട്ടിൽ നടത്തിയ തെളിവെടുപ്പില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട അനീഷ് ജോർജിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണം തെറ്റാണെന്നും പൊലീസ് പറയുന്നു. പേട്ട ചായക്കുടി ലൈനിലെ വീട്ടിൽവെച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച പത്തൊമ്പതുകാരനായ അനീഷ് ജോർജിനെ പ്ലസ് വൺ വിദ്യാർഥിനിയായ സുഹൃത്തിന്റെ പിതാവ് കുത്തിക്കൊലപ്പെടുത്തിയത്. കോടതി നിർദേശാനുസരണം മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. മകളെ കാണാൻ അനീഷ് ജോർജ് വീട്ടിൽ വരുന്നുണ്ടെന്ന് സൈമണിന് വിവരം കിട്ടിയിരുന്നു. ദിവസങ്ങള്‍ക്കുമുമ്പേ ജാഗ്രതയോടെ സൈമണ്‍ കാത്തിരുന്നു. അനീഷ് വീട്ടിൽ പ്രവേശിച്ചെന്ന് വ്യക്തമായതോടെ കരുതിവെച്ച കത്തിയെടുത്ത് മകളുടെ മുറിയിൽ കയറി കുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെത്തിയിരുന്നു. അനീഷിനെ കുത്തിയ ശേഷം പേട്ട പൊലീസ് സ്റ്റേഷനിലെത്തി സൈമൺ തന്നെയാണ് വിവരം പറഞ്ഞത്. പൊലീസെത്തി യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.
എന്നാൽ, തങ്ങളുടെ കുടുംബങ്ങൾ തമ്മിൽ സൗഹൃദത്തിലായിരുന്നെന്നും അജ്ഞാതനെന്ന് കരുതിയാണ് കുത്തിയതെന്ന സൈമണിന്റെ വാദം തെറ്റാണെന്നും അനീഷിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അനീഷിനെ വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയതെന്നും അവർ ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യം തെറ്റാണെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.