കിളിമാനൂർ: മർദനമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാക്കളെ റിമാൻഡ് ചെയ്തു. ചെമ്മരത്തുമുക്ക് രാമനല്ലൂർക്കോണം ചരുവിള വീട്ടിൽ സുജിത്(31), കണ്ണയംകോട് പ്രസന്ന മന്ദിരത്തിൽ വിഷ്ണു (30), കണ്ണയംകോട് ചരുവിള വീട്ടിൽ അഭിലാഷ് (30) എന്നിവരാണ് പിടിയിലായത്.
ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു. ചെങ്കിക്കുന്ന് കുറിയിടത്തുകോണം ചരുവിള വീട്ടിൽ വാടകക്ക് താമസിക്കുന്ന പുഷ്ക്കരൻ (45) ആണ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദനമേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പുഷ്ക്കരൻ സുഹൃത്ത് വേണുവുമായി സംസാരിച്ചു നിൽക്കുന്നതിനിടെ പ്രതികൾ ഇവർക്കു നേരേ ഗ്ലാസ് എറിഞ്ഞുടച്ചു. ചോദ്യം ചെയ്ത വേണുവിനെ മർദിക്കുന്നത് വിലക്കിയ പുഷ്ക്കരനെ പ്രതികൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിക്കുകയായിരുന്നു.
കേശവപുരം ഗവ.ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വാലഞ്ചേരിയിലുള്ള കുടുംബ വീട്ടുവളപ്പിൽ സംസ്കരിച്ചു. കുറിയിടത്തുകോണം അപ്പൂപ്പൻകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ് വേണുവും പുഷ്കരനും. സുജിത്തിനെ ക്ഷേത്രകമ്മറ്റി ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ശത്രുത ഉണ്ടായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകു കയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ്, നഗരൂർ എസ്.ഐ. അമൃത് സിംഗ് നായകം, എസ്.സി.പി.ഒ അജിത്, സി.പി.ഒ റോഷ്, പ്രദീപ്, രാജീവ് എന്നി വർ അറസ്റ്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.