കിളിമാനൂര്‍: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഭൂരഹിതരും ഭവനരഹിതരുമായ നിര്‍ധന പട്ടികജാതി കുടുംബങ്ങള്‍ക്കായി നിര്‍മാണം തുടങ്ങിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ പണി നിലച്ചിട്ട് വർഷങ്ങൾ.
വാർഷിക പദ്ധതിയിൽനിന്നും 1.20 കോടി വീതം ചെലവഴിച്ച് അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി മൂന്നുവർഷം പിന്നിട്ടിട്ടും തുടങ്ങിയേടത്തുതന്നെ.
2018-19 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി, പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് 51 കുടുംബങ്ങള്‍ക്കായാണ് ഭവനസമുച്ചയം നിർമിക്കാൻ അന്നത്തെ ഇടതുപക്ഷ ഭരണസമിതി തീരുമാനിച്ചത്. ഇതിനായി പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ പഴയകുന്നുമ്മേല്‍ വാര്‍ഡില്‍ 80 സെൻറ് ഭൂമി വാങ്ങി. രൂപരേഖ തയാറാക്കി നിര്‍മാണക്കരാറും നൽകി. ചെലവുകുറഞ്ഞ കെട്ടിടനിര്‍മാണം നടത്തുന്ന 'കോസ്റ്റ് ഫോര്‍ഡ്'നായിരുന്നു കരാര്‍.
മൂന്നു നില വീതമുള്ള മൂന്ന് ബ്ലോക്കുകളായാണ് നിർമാണം ലക്ഷ്യമിട്ടത്. നിർമാണ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും ഒരുബ്ലോക്ക് മൂന്നു നിലയിലും, മറ്റൊന്ന് രണ്ടു നിലയിലുമായി പില്ലർ നിർമിച്ച് കോൺക്രീറ്റ് ചെയ്തു. മൂന്നാമത്തെ ബ്ലോക്കിനുള്ള അടിസ്ഥാനത്തിന്റെ ജോലികളും പൂര് ത്തിയായി. ഇതിൽ പില്ലറിനായി ഉയർത്തിയ ഇരുമ്പുകമ്പികൾ തുരുമ്പെടുത്തനിലയിലാണ്.
പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കുന്നതിലെ കാലതാമസവും, കരാറെടുത്ത ഏജന്‍സിക്ക് നല്‍കാനുള്ള തുക കൈമാറാന്‍ കഴിയാത്തതുമാണ് നിര്‍മാണ പ്രവൃ ത്തികള് മുടങ്ങുന്നതിന് കാരണം. ഇത്തരം പദ്ധതികള്‍ക്കായുള്ള അനുമതിയില്ലാതെ നിര്‍മാണം തുടങ്ങിയതോടെയാണ് ഫണ്ട് വിനിയോഗിക്കുന്നതില്‍ തടസ്സമുണ്ടായതെന്നും പറയപ്പെടുന്നു. നിർമാണ പ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷി ച്ചതോടെ നഷ്ടമുണ്ടായത് ലക്ഷങ്ങളാണ്.
ഒട്ടേറെ പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ കിളിമാനൂർ. തുണ്ടുതുണ്ട് ഭൂമികളിൽ തിങ്ങിപ്പാര്‍ക്കുകയാണ് പട്ടികജാതി കുടുംബങ്ങൾ. വീടുെവക്കാന്‍ പണം അനുവദിച്ചാലും സൗകര്യപ്രദമായി ഭൂമി ലഭിക്കാനോ, നിർമാണ സാമഗ്രികൾ എത്തിക്കാനോ ബുദ്ധിമുട്ടാണ്. ഇതോടെയാണ് ഇത്തരം പദ്ധതിക്ക് ലക്ഷ്യമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.