നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ആശുപത്രി ജങ്ഷൻ മുതൽ എസ്.ബി.ഐ ജങ്ഷൻ വരെയുള്ള അനധികൃത തട്ടുകടകൾ ഒഴിപ്പിച്ച് നഗരസഭ. കടകൾ ഒഴിയാൻ പി.ഡബ്ല്യു.ഡി കഴിഞ്ഞ സെപ്റ്റംബറിൽ വ്യാപാരികൾക്ക് നോട്ടീസ് നൽകിയിരുന്നു. സിവിൽ സ്റ്റേഷൻ, പോക്സോ കോടതി കെട്ടിടം, താലൂക്ക് ഓഫിസ്, എക്സൈസ് ഓഫിസ്, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന റോഡുവക്കിലാണ് അനധികൃത തട്ടുകൾ നിയന്ത്രണമില്ലാതെ പ്രവർത്തിച്ചിരുന്നത്. വിദ്യാർഥികളടക്കമുള്ള കാൽനട ക്കാർക്കും വാഹനങ്ങൾക്കും തടസ്സമുണ്ടാക്കുംവിധം തട്ടുകൾ വെച്ചും
റോഡ് കൈയേറിയും നടപ്പാത മറച്ചും വസ്ത്രങ്ങളും മറ്റും തൂക്കിയിട്ട് വർഷങ്ങളായി നടന്നുവരുന്ന അനധികൃത തട്ടുകടകൾക്കാണ് ഇതോടെ പൂട്ട് വീണത്. നഗര വികസനത്തിന്റെ ഭാഗമായി ഉടമകൾക്ക് ഇവ നീക്കം ചെയ്യാൻ ഏഴ് ദിവസത്തെ സമയമാണ് കഴിഞ്ഞ വർഷം നൽകിയത്. എന്നാൽ ഇന്നലെയാണ് നടപ്പായത്. ദിവസങ്ങൾക്ക് മുമ്പ് വീണ്ടും നോട്ടീസ് നൽകിയിരുന്നെങ്കിലും പല കടകളും വ്യാഴാഴ്ചയും പതിവുപോലെ പ്രവർത്തിച്ചു.
നെയ്യാറ്റിൻകരയിലെ വ്യാപാരി സംഘടനകളും ഇത്തരം കടകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി വർഷങ്ങളായി രംഗത്തുണ്ടായിരുന്നു. വൻ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. ഒഴിയാൻ കൂട്ടാക്കാതെ ഒരുസംഘം വ്യാപാരികൾ പ്രതിഷേധിച്ചു. ഇവരുടെ സാധനങ്ങൾ പിടിച്ചെടുത്ത നഗരസഭ പിന്നീട് മടക്കി നൽകി.
തട്ടുകടകൾ മാറ്റിയതോടെ നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ ഗതാഗതത്തിനും കാൽനടക്കും സൗകര്യം മെച്ചപ്പെട്ടിട്ടുണ്ട്. ഒഴിയേണ്ടിവന്ന വ്യാപാരികൾക്ക് അമരവിള ടോൾ ജങ്ഷനിലെ നഗരസഭ നൈറ്റ് സ്ട്രീറ്റിൾ വ്യാപാരം നടത്താനുള്ള സൗകര്യവും നഗരസഭ ഒരുക്കിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.