നേമം: അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് നിരന്തരം ബ്ലാക് മെയിലിങ് നടത്തിയ വീട്ടമ്മയെ കാറിനുള്ളിലിട്ട് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. രക്ഷപ്പെട്ട ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ ആനാവൂര്‍ മുളവന്‍കോട് റോഡരികത്ത് വീട്ടില്‍ താമസിക്കുന്ന എസ്. ബിജു (44) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് കേസിന്നാസ്പദമായ സംഭവം. വിവാഹിതനായ ബിജു യൂനിയന്‍ തൊഴിലാളിയാണ്. കിള്ളിപ്പാലം കരിമഠം സ്വദേശിനിയായ 52കാരിയെയാണ് ഇയാളെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. വീട്ടമ്മയുമായി അടുപ്പമുണ്ടായിരുന്ന ബിജു ഇവരെ കാണാനായി സ്ഥിരമായി കരിമഠത്ത് എത്തുമായിരുന്നു.
അതിനിടെ ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതായി. തന്നെ നിരന്തരം ഫോണ്‍ വിളിക്കുന്നത് നിർത്തണമെന്ന് ബിജു ആവശ്യപ്പെടുകയും ചെയ്തു. ബിജു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ തുടങ്ങിയതോടെ മറ്റൊരു നമ്പറില്‍ ബിജുവിനെ ബന്ധപ്പെടാന്‍ വീട്ടമ്മ ശ്രമിച്ചു. ഇനി തന്നെ വിളിക്കരുതെന്ന് പറഞ്ഞ് ഇവരുമായുള്ള അടുപ്പം ഇല്ലാതാക്കാന്‍ ശ്രമിച്ചതോടെ വീട്ടമ്മ തനിക്ക് അഞ്ച് ലക്ഷം രൂപ തരണമെന്നാവശ്യപ്പെട്ട് ബ്ലാക് മെയില്‍ ചെയ്തുവെന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി.
വീട്ടമ്മ ബ്ലാക് മെയില്‍ തുടർന്നതോടെ ബിജു തന്റെ കാറുമെടുത്ത് പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് സമീപമെത്തി. ഇവിടെ തമലം ഭാഗത്തേക്കുള്ള ഇടറോഡിനു സമീപം വാഹനം പാര്‍ക്ക് ചെയ്ത് വീട്ടമ്മയെ ഫോണില്‍ വിളിച്ചു. കാറുമായി കാത്തുനില്‍ക്കുകയാണെന്നും വരണമെന്നും ആവശ്യപ്പെട്ടതോടെ വീട്ടമ്മ സ്ഥലത്തെത്തി. ഇവരെ കാറില്‍ കയറ്റിയശേഷം കത്തി ഉപയോഗിച്ച് ഇയാള്‍ വീട്ടമ്മയുടെ കഴുത്തിനു കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
കുത്തേറ്റ വീട്ടമ്മ കാറില്‍ നിന്ന് പുറത്തേക്കുവീണതോടെ നാട്ടുകാര്‍ കണ്ടു. നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജു കാറിൽ രക്ഷപ്പെട്ടെങ്കിലും നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്ന് വെള്ളായണി ഭാഗത്തുവച്ച് തടഞ്ഞിട്ടു പിടികൂടി പൊലീസിന് കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.