തിരുവനന്തപുരം: എ.കെ.ജി സെന്ററിനുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. എ.കെ.ജി സെന്ററിൽ സ്ഫോടകവസ്തു എറിഞ്ഞത് ആരാണെന്ന് ജയരാജന് അറിയാമെന്നും ഹസൻ പറഞ്ഞു. സ്വർണക്കടത്ത് കേസ് ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണം അപലപനീയമാണ്. എന്നാൽ, വയനാട്ടിൽ അടിച്ചുതകർക്കപ്പെട്ട ഓഫിസ് രാഹുൽ ഗാന്ധി സന്ദർശിക്കുന്ന സമയത്ത് സർക്കാറിനെതിരെ ജനരോഷമുയരുമെന്ന് ഭയന്ന് അതിൽനിന്ന് ശ്രദ്ധതിരിക്കാൻ നടത്തിയതാണ് ആക്രമണം. സ്വർണക്കടത്ത് കേസിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. പകരം കളവ് പറയുകയാണ്. ഹൈകോടതി മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നും ഹസൻ പറഞ്ഞു. എം. വിൻസന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, നേതാക്കളായ പി.കെ. വേണുഗോപാൽ, ബീമാപള്ളി റഷീദ്, കൊട്ടാരക്കര പൊന്നച്ചൻ, ടി. ശരത്ചന്ദ്രപ്രസാദ്, എൻ. ശക്തൻ, എം.എ. വാഹിദ്, എൻ. പീതാംബരക്കുറുപ്പ്, പ്രതാപചന്ദ്രൻ, കരുമം സുന്ദരേശൻ തുടങ്ങിയവർ പങ്കെടുത്തു. മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നിര്‍വഹിച്ചു. മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുന്നിലായിരുന്നു സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.