തിരുവനന്തപുരം: നെടുമങ്ങാട് ജില്ല ആശുപത്രിയിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ). നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ഒ.പി ബഹിഷ്കരിച്ച് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. ഒ.പിയിൽ തിങ്കളാഴ്ചയും സേവനമുണ്ടായിരിക്കില്ലെന്നും അവർ അറിയിച്ചുട്ടുണ്ട്.
അതേസമയം, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് ഡോക്ടർമാർ. ചൊവ്വാഴ്ച തിരുവനന്തപുരത്തും ഒ.പി ബഹിഷ്കരിക്കും. ഡോക്ടർ ബിന്ദുസുന്ദറിന്റെ സസ്പെൻഷൻ പിൻവലിക്കുക, സൂപ്രണ്ടിനെ കൈയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ.
പ്രസവശസ്ത്രക്രിയക്കിടെ നവജാത ശിശുമരിച്ച സംഭവത്തിൽ ഡോക്ടർക്ക് ഗുരുതരവീഴ്ച സംഭവിച്ചെന്ന് വിദഗ്ധ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി എന്നാണ് കണ്ടെത്തൽ.
നേരത്തെ തീരുമാനം എടുക്കാമായിരുന്നെന്നും അന്വേഷണ സമിതി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.