പ്രതീകാത്മക ചിത്രം

ഡോക്ടർമാരുടെ തര്‍ക്കം തുടരുന്നു; ഇ.എസ്.ഐ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ മുടങ്ങി

പേരൂര്‍ക്കട: ഇരുവിഭാഗം ഡോക്ടർമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയില്‍ വ്യാഴാഴ്ചയും ശസ്ത്രക്രിയ മുടങ്ങി. വാര്‍ഡില്‍ നിന്ന് ഒരു രോഗിയെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ എത്തിച്ചശേഷം തര്‍ക്കത്തെതുടര്‍ന്ന് അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ ഇറങ്ങിപ്പോയി.

ഓപ്പറേഷന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയശേഷമുള്ള ഇറങ്ങിപ്പോക്ക് കൂടുതല്‍ വിവാദമായി. തൈറോയിഡിന്റെ ശസ്ത്രക്രിയയ്ക്കുവേണ്ടിയാണ് തിരുവനന്തപുരം സ്വദേശിയായ ബിന്ദുവിനെ (48) ഓപ്പറേഷന്‍ തിയേറ്ററിലേക്കു കൊണ്ടുവന്നത്. അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ ഇറങ്ങിപ്പോയതുമൂലം മണിക്കൂറുകള്‍ ശസ്ത്രക്രിയ മുടങ്ങുകയായിരുന്നു. എന്നാല്‍ ഇവരുടെ ശസ്ത്രക്രിയ പിന്നീട് നടത്തുകയും ചെയ്തിട്ടില്ല.

ചൊവ്വാഴ്ച ഇ.എസ്.ഐ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ് അനസ്‌തേഷ്യ-സര്‍ജറി ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രധാനപ്പെട്ട രണ്ട് ശസ്ത്രക്രിയകള്‍ മുടങ്ങുകയും ചെയ്തിരുന്നു.

ഗ്രേഡ് തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാല്‍ അനസ്തേഷ്യ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സര്‍ജറി വിഭാഗത്തിലേക്ക് ഒരു അസിസ്റ്റന്റിനെ എത്തിച്ചതാണ് പ്രശ്നത്തിനു കാരണമായത്. ഡോക്ടര്‍മാരുടെ ഇറങ്ങിപ്പോക്ക് ഉണ്ടായതിനെത്തുടര്‍ന്ന് അന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രശ്‌നത്തില്‍ ഇടപെടുകയും അടുത്തദിവസം ശസ്ത്രക്രിയകള്‍ നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് വീണ്ടും ഡോക്ടര്‍മാരുടെ ഇറങ്ങിപ്പോക്ക്. അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ബിനില്‍, പ്രിയ എന്നിവരും സര്‍ജറി ഡോക്ടര്‍ ഗണേഷും തമ്മിലാണ് ദിവസങ്ങള്‍ക്കു മുമ്പ് തര്‍ക്കം ഉണ്ടായത്. തിയേറ്ററിലേക്കു കയറ്റിയ രോഗിയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യേണ്ടതായി വന്നു. ഈ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഇ.എസ്.ഐ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. സംഭവത്തിൽ രോഗികളുടെയും ബന്ധുക്കളുടെയും പൊതുജനങ്ങളുടെയും ഇടയിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ഇ.എസ്.ഐ ഡോക്ടര്‍മാരെ സ്ഥലം മാറ്റി

പേരൂര്‍ക്കട: ഇരു വിഭാഗം ഡോക്ടർമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. സര്‍ജന്‍ ഡോ. ഗണേഷ്‌കുമാര്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ബിനില്‍ എന്നിവര്‍ക്കാണ് സ്ഥലംമാറ്റം. കോട്ടയം ഇ.എസ്.ഐ ആശുപത്രിയിലേക്കാണ് ഇവരെ സ്ഥലം മാറ്റി ഇ.എസ്.ഐ ഡയറക്ടര്‍ ഉത്തരവിറക്കിയത്.

ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗ്രേഡ് തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാല്‍ അനസ്തേഷ്യ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സര്‍ജറി വിഭാഗത്തിലേക്ക് ഒരു അസിസ്റ്റന്റിനെ എത്തിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ 17ന് ഗണേഷ്‌കുമാര്‍, ഡോ. ബിനില്‍ എന്നിവര്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഒരു രോഗിയുടെ കഴുത്തിൽ അടയാളം മാര്‍ക്ക് ചെയ്തതിനുശേഷമായിരുന്നു ഇത്തരമൊരു സംഭവം ഉണ്ടായത്. അതേസമയം അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടറായ പ്രിയക്കെതിരേ ഇനിയും നടപടിയുണ്ടായിട്ടില്ല. പേരൂര്‍ക്കടയില്‍ പുതിയ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച തന്നെ ചാര്‍ജ്ജെടുക്കുമെന്നാണ് സൂചന. 

Tags:    
News Summary - Doctors’ Dispute Continues; Surgeries Disrupted at ESI Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.