തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം പഠിപ്പിക്കേണ്ട 128 പാഠപുസ്തകങ്ങൾക്ക് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകി. രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയത്തിലുള്ള പുസ്തകങ്ങളുടെ ഒന്നാം ഭാഗത്തിനാണ് അംഗീകാരം. പത്താം ക്ലാസിലെ 77 പുസ്തകങ്ങൾക്ക് കഴിഞ്ഞ മാസം ചേർന്ന കരിക്കുലം കമ്മറ്റി യോഗം അംഗീകാരം നൽകിയിരുന്നു.
ഏപ്രിൽ മാസത്തോടെ, പത്താം ക്ലാസിലെ പരിഷ്കരിച്ച പുസ്തകങ്ങൾ വിതരണത്തിനെത്തും. എല്ലാ പാഠ പുസ്തകങ്ങളും അച്ചടി പൂർത്തിയാക്കി മേയ് മാസത്തോടെ കുട്ടികൾക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണം കഴിഞ്ഞ അധ്യയന വർഷം പൂർത്തിയാക്കിയിരുന്നു. എല്ലാവർഷവും പാഠപുസ്തകം പുതുക്കുന്ന കാര്യം പരിഗണയിലാണെന്ന് യോഗത്തിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ചുള്ള അറിവുകൾ കുട്ടികൾക്ക് ലഭ്യമാകണം. ഈ പശ്ചാത്തലത്തിലാണ് പാഠപുസ്തകം പുതുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
എട്ടാം ക്ലാസിൽ ഈ വർഷം മുതൽ മിനിമം മാർക്ക് രീതി നടപ്പാക്കിത്തുടങ്ങും. മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്കായി പിന്തുണ പരിപാടി നടപ്പാക്കുകയും വീണ്ടും പരീക്ഷ നടത്തുകയും ചെയ്യും. ആരെയും തോൽപിക്കുന്ന രീതിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.