പൂന്തുറ: ബൈപാസില്‍ വാഹനാപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയാകുമ്പോഴും ബന്ധപ്പെട്ട അധികൃതര്‍ പരസ്പരം പഴിചാരി തലയൂരാന്‍ ശ്രമിക്കുന്നതൊഴിച്ചാല്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ ഒന്നും തന്നെ നടപ്പിലാകുന്നില്ലെന്നാണ് പൊതുജനങ്ങള്‍ക്ക് പറയുവാനുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ കഴക്കൂട്ടം-കോവളം ബൈപാസില്‍ മാത്രം ചെറുതും വലുതുമായ 800ല്‍പരം വാഹനാപകടങ്ങളും 60ലേറെ അപകട മരണങ്ങളും നടന്നിട്ടുള്ളതായി ബന്ധപ്പെട്ട അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.

ഞായറാഴ്ച രാവിലെ തിരുവല്ലം കരിമ്പുവിള ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കവെ കോവളം ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തിരുവല്ലം ഇടയാര്‍ പുതുവയല്‍ പുത്തന്‍വീട്ടില്‍ സഹോദരിമാരായ ശാന്ത (72) , വിജയമ്മ (63) എന്നിവര്‍ ദാരുണമായി കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. തിരുവല്ലം, ഈഞ്ചയ്ക്കല്‍, ചാക്ക, വെണ്‍പാലവട്ടം, ടെക്‌നോസിറ്റി ഭാഗങ്ങളിലാണ് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. ഈ ഭാഗങ്ങളില്‍ ബൈക്ക് റേസിങ് സംഘങ്ങള്‍ സജീവമാണെന്നും വാഹന യാത്രികരും പ്രദേശവാസികളും ആരോപിക്കുന്നു.

കഴക്കൂട്ടത്തുനിന്നും കോവളം-കാരോട് വഴി കന്യാകുമാരിയിലേക്കുള്ള പാതയുടെ പണി ഏറെക്കുറെ പൂര്‍ത്തിയായതോടെ ഭൂരിഭാഗം യാത്രികരും എളുപ്പമാര്‍ഗം തമിഴ്‌നാട്ടിലേക്ക് പോകാന്‍ തെരഞ്ഞെടുക്കുന്ന റോഡും ഇതുതന്നെയാണ്. ഇതിനുശേഷമാണ് ബൈപാസില്‍ കഴക്കൂട്ടത്തിനും കോവളത്തിനുമിടയില്‍ അപകടങ്ങളുടെ എണ്ണം അടുത്തിടെ വർധിക്കാനുണ്ടായ പ്രധാന കാരണം. ബൈപാസില്‍ പൊലീസ് പട്രോളിങ് കുറവായതും വാഹന പരിശോധനകള്‍ പേരിനുമാത്രം നടക്കുന്നതും സിഗ്നല്‍ ലൈറ്റുകള്‍ ആവശ്യത്തിന് ഇല്ലാത്തതും വാഹനങ്ങളുടെ മരണപാച്ചിലും അപകടങ്ങളും വര്‍ധിക്കാന്‍ പ്രധാന കാരണമായി. ബൈപാസിലെ വാഹന അപകടങ്ങള്‍ നിയന്ത്രിക്കാനെന്ന പേരില്‍ മോട്ടാര്‍ വാഹന വകുപ്പും സിറ്റി പൊലീസും നിരവധി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതല്ലാതെ ഒന്നും തന്നെ നടപ്പാക്കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഹൈവേ പട്രോളിങ്ങിന് നിരവധി സംഘങ്ങള്‍ ഉണ്ടെങ്കിലും ഒരുവിധ പടോളിങും നടത്താറില്ലെന്നതാണ് പൊതുജനങ്ങളുടെ പരാതി.

അപകടങ്ങളും അപകട മരണങ്ങളും ഏറെ നടക്കുന്ന തിരുവല്ലം പാലത്തിനു സമീപത്തെ ട്രാഫിക്ക് പരിഷ്കാരം അശാസ്ത്രീയമാണെന്ന് ജനം മുറവിളികൂട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. കോവളം ഭാഗത്തുനിന്നും അമ്പലത്തറ ഭാഗത്തേക്ക് കടക്കാന്‍ ബൈപാസിലൂടെ അമിത വേഗത്തിലെത്തുന്ന വാഹനം തിരുവല്ലം പാലത്തിന് സമീപത്തുവെച്ച് മണക്കാട് ഭാഗത്തേക്കുള്ള റോഡില്‍ കടക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും വന്‍ അപകടത്തിന് ഇടയാകുന്നു. തിരുവല്ലം സര്‍വിസ് റോഡില്‍ നിന്നും ബൈപാസിലേക്ക് കടക്കുന്ന ഭാഗത്ത് വേണ്ടത്ര പൊലീസുകാരെ നിയോഗിച്ച് കാല്‍നടയാത്രക്കാരെയും ചെറിയ വാഹനങ്ങളെയും വേണ്ട വിധത്തില്‍ ശ്രദ്ധിച്ചുകടത്തി വിട്ടാല്‍ ഒരു പരിധിവരെ ഈ ഭാഗത്തുളള അപകടം ഒഴിവാക്കാന്‍ കഴുയുമെന്നാണ് നാട്ടുകാരും പറയുന്നത്.

തിരുവല്ലം സര്‍വിസ് റോഡില്‍ നിന്നും ബൈപാസ് റോഡില്‍ കയറി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവേയാണ് കഴിഞ്ഞദിവസം രാവിലെ ബൈക്കിടിച്ച് സഹോദരിമാരായ ഇരുവര്‍ക്കും ദാരുണ അന്ത്യം സംഭവിച്ചത്. ബന്ധപ്പെട്ട അധികൃതര്‍ മൗനം വെടിഞ്ഞ് ബൈപാസിലെ പ്രധാന ഭാഗങ്ങളില്‍ എ.ഐ കാമറകള്‍ സ്ഥാപിച്ചും പൊലീസ് പട്രോളിങ് ശക്തമാക്കിയും ചീറിപായുന്ന വാഹനങ്ങളെ പിടികൂടി തക്കതായ ശിക്ഷവാങ്ങിക്കൊടുക്കുകയും വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടാതെ ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.

Tags:    
News Summary - ബൈപാസില്‍ അപകടമരണങ്ങള്‍ തുടര്‍ക്കഥ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.