തിരുവനന്തപുരം: ജില്ലയിലെ വെള്ളക്കയറ്റം പരിഹരിക്കുന്നതിന് ഫ്ലഡ് പ്രിവൻഷൻ ആക്ഷൻ പ്ലാൻ തയാറാക്കി. അടിയന്തരമായി പൂർത്തീകരിക്കേണ്ട പ്രവൃത്തികളുൾപ്പെടുത്തി നൂറുദിന കർമപദ്ധതികളും ദീർഘകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ട പദ്ധതികളും ഉൾപ്പെടുന്നതാണ് ആക്ഷൻ പ്ലാൻ. തൈക്കാട് ഗെസ്റ്റ് ഹൗസിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതികൾക്ക് രൂപം നൽകിയത്.
തോടുകൾ വൃത്തിയാക്കാൻ അടിയന്തര നടപടി ആമയിഴഞ്ചാൻ, പട്ടം, ഉള്ളൂർ ഉൾപ്പെടെയുള്ള തോടുകൾ വൃത്തിയാക്കാൻ അടിയന്തര പ്രാധാന്യം നൽകാൻ തീരുമാനമായി. പുരോഗതി നിരീക്ഷിക്കാൻ സബ് കലക്ടർ അശ്വതി ശ്രീനിവാസിനെ ചുമതലപ്പെടുത്തി. കെ.ആർ.എഫ്.ബി, സ്മാർട്ട് സിറ്റി പദ്ധതികളുടെ ഭാഗമായ 81 റോഡുകളിലെയും ഓടകൾ ഒരാഴ്ചക്കുള്ളിൽ വൃത്തിയാക്കണം. പൊതുമരാമത്ത് വകുപ്പ്, തിരുവനന്തപുരം കോർപറേഷൻ, നാഷനൽ ഹൈവേ എന്നിവയുടെ ഓടകളും അടിയന്തരമായി വൃത്തിയാക്കണമെന്നും മന്ത്രിമാർ നിർദേശിച്ചു.
തമ്പാനൂർ -പഴവങ്ങാടി മാതൃകയിൽ ശാസ്ത്രീയ പരിഹാരത്തിനുള്ള കർമപദ്ധതിക്കാണ് രൂപംനൽകിയതെന്ന് മന്ത്രിമാർ പറഞ്ഞു. ഫ്ലൈഓവർ നിർമാണത്തെതുടർന്ന് ചാക്ക -ഈഞ്ചക്കൽ ബൈപാസ് റോഡിലെ ഓടകളിൽ അടിഞ്ഞുകൂടിയ മാലിന്യം പൂർണമായും നീക്കം ചെയ്യാനുള്ള നടപടികളും നിർദേശിച്ചു.
ദീർഘകാലമായി തിരുവനന്തപുരം നഗരത്തിൽ മുടങ്ങിക്കിടന്ന റോഡുകളുടെ പണികൾ പുനരാരംഭിക്കും. ചാല ഉൾപ്പെടെയുള്ള സ്മാർട്ട് സിറ്റി റോഡുകളുടെയും വഴുതക്കാട്, അട്ടക്കുളങ്ങര ഉൾപ്പെടുന്ന കെ.ആർ.എഫ്.ബി റോഡുകളുടെയും ടെൻഡർ നടപടികളെല്ലാം പൂർത്തിയായതായി മന്ത്രിമാർ അറിയിച്ചു. 2024 മേയ്, ജൂൺ മാസത്തോടെ ഈ റോഡുകളുടെ നവീകരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട പ്രവൃത്തികൾ കലക്ടർ നിരീക്ഷിച്ച് പ്രതിവാര റിപ്പോർട്ട് മന്ത്രിമാർക്ക് സമർപ്പിക്കും. കലക്ടർ ജെറോമിക് ജോർജ്, സബ് കലക്ടർ അശ്വതി ശ്രീനിവാസ്, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ജെ. അനിൽ ജോസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ വി. ജയമോഹൻ എന്നിവരും റവന്യൂ, പൊതുമരാമത്ത്, മേജർ, മൈനർ ഇറിഗേഷൻ ഉൾപ്പെടെയുള്ള വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥരും അവലോകനയോഗത്തിൽ പങ്കെടുത്തു.
മാലിന്യ നിക്ഷേപം കണ്ടെത്താൻ എ.ഐ കാമറ
നഗരസഭക്ക് കീഴിലുള്ള റോഡുകളിലെ ഓടകൾ ഒരാഴ്ചക്കകം വൃത്തിയാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. എല്ലാ വാർഡുകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകി. സക്കിങ് കം ജെറ്റിങ് മെഷീനുകൾ വാങ്ങാൻ തീരുമാനമായതായി മേയർ അറിയിച്ചു. മാൻഹോളുകളിലേക്ക് അനധികൃതമായി നൽകിയിരിക്കുന്ന കണക്ഷനുകൾ കണ്ടെത്തുന്നതിന് സ്ഥാപനങ്ങളിലും വീടുകളിലും നഗരസഭയും വാട്ടർ അതോറിറ്റിയും സംയുക്തമായി സർവേ നടത്തും. തോടുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തുന്നതിന് എ.ഐ കാമറ സ്ഥാപിക്കും. മഴവെള്ള സംഭരണം ഉൾപ്പെടെയുള്ള കാമ്പയിനുകൾ ശക്തമാക്കും. പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തുന്ന ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.
നൂറുദിന കർമ പദ്ധതിയിലുൾപ്പെട്ട പ്രവൃത്തികൾ
2024 ജനുവരി 31ഓടെ തോടുകളിൽനിന്ന് 1.50 ലക്ഷം ക്യുബിക് മീറ്റർ ചളി നീക്കംചെയ്ത് ആഴം കൂട്ടും. ആമയിഴഞ്ചാൻ തോട് നവീകരണത്തിന് 25 കോടിയും പട്ടം തോട് നവീകരണത്തിന് 4.8 കോടിയും ഉള്ളൂർ തോട് നവീകരണത്തിന് ഒമ്പതു കോടി രൂപയും നീക്കിവെച്ചു. മേജർ, മൈനർ ഇറിഗേഷൻ വകുപ്പുകളുടെ മേൽനോട്ടത്തിൽ പ്രവൃത്തി നൂറു ദിവസത്തിനകം പൂർത്തിയാക്കും. തോടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് ഓട്ടോമാറ്റിക് റിയൽടൈം വാട്ടർ ലെവൽ മോണിറ്ററിങ് ആൻഡ് അലർട്ടിങ് സംവിധാനം നടപ്പാക്കും. തോടുകളിലെ കൈയേറ്റം ഒഴിപ്പിച്ച് സംഭരണ ശേഷി പുനഃസ്ഥാപിക്കാൻ സബ് കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ടീമിന് രൂപം നൽകി.
വീട് തകർച്ച: ഒരാഴ്ചക്കകം തീരുമാനം
മഴക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട 321 ധനസഹായ അപേക്ഷകളിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കാൻ കലക്ടർ ജെറോമിക് ജോർജിനെ ചുമതലപ്പെടുത്തി. വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവൃത്തികൾ
പട്ടം, ഉള്ളൂർ, കുന്നുകുഴി തോടുകളുടെ വീതി പുനഃസ്ഥാപിക്കൽ, സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ പ്രവൃത്തികൾ. തെറ്റിയാർ തോടിന്റെ നീരൊഴുക്കിന് തടസ്സമായ നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചുമാറ്റുന്നതിനും നടപടികൾ. കരമന, കിള്ളി, വാമനപുരം നദികളുടെ സംരക്ഷണഭിത്തിയുൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തീകരിക്കും. tഅരുവിക്കര ഡാം, ആക്കുളം കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിലെ ഡീ സിൽറ്റേഷൻ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ പൂർത്തിയാക്കും.
വേളി പൊഴിയിൽ ശാസ്ത്രീയ രീതിയിലുള്ള ഡിസ്ചാർജ് റെഗുലേറ്റർ നിർമിക്കും. കായലിൽനിന്ന് കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും തിരികെ വെള്ളം കായലിലേക്ക് കയറുന്നത് തടയാനും ഇതുവഴി സാധിക്കും. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ജി.ഐ.എസ് അടിസ്ഥാനമാക്കി മാസ്റ്റർ പ്ലാൻ തയാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.