തദ്ദേശ തെരഞ്ഞെടുപ്പ്: കന്യാകുമാരി ജില്ലയിൽ 65.72 ശതമാനം പോളിങ്; വോട്ടെണ്ണൽ നാളെ

നാഗർകോവിൽ: ശനിയാഴ്ച കന്യാകുമാരി ജില്ലയിൽ നഗര പ്രദേശങ്ങൾ ഉൾപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ 65.72 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ എട്ടിന് എട്ട് കേന്ദ്രങ്ങളിലായി നടക്കും. വോട്ടിങ് മെഷീനായതിനാൽ ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകൾ വന്നുതുടങ്ങും. നാഗർകോവിൽ കോർപറേഷനും, കൊല്ലങ്കോട് നഗരസഭയും രൂപവത്കരിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 51 ടൗൺ പഞ്ചായത്ത്, നാല് നഗരസഭകൾ, ഒരു കോർപറേഷൻ എന്നീ തദ്ദേശസ്ഥാപനങ്ങൾക്കാണ് 2011 ന് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗ്രാമ പഞ്ചായത്ത്, യൂനിയൻ പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നിവയിൽ 2011 നു ശേഷം 2019ൽ തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ നഗര പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വൈകുകയായിരുന്നു. എസ്.എൽ.ബി സ്ക്കൂൾ, അഗസ്തീശ്വരം വിവേകാനന്ദ കോളജ്, ആരുവാമൊഴി അറിഞ്ഞർ അണ്ണാ കോളജ്, ലക്ഷ്മിപുരം കോളജ്, തക്കല ഹയർ സെക്കൻഡറി സ്ക്കൂൾ, ആറ്റൂർ എൻ.വി.കെ.എസ് കോളജ്, കൊല്ലങ്കോട് ഹയർസെക്കൻഡറി സ്കൂൾ, മാർത്താണ്ഡം നേശമണി കോളജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണുന്നത്. ഇവിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.