ഏകീകൃത തദ്ദേശ ഭരണ വകുപ്പ് പ്രാബല്യത്തിൽ; ഈവർഷം മുതൽ ഫെബ്രുവരി 19 തദ്ദേശദിനം

തിരുവനന്തപുരം: തദ്ദേശഭരണവകുപ്പിൽ ഫയൽനീക്കം വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ത്രിതല സംവിധാനം പ്രാബല്യത്തിൽ. ഏകീകൃത തദ്ദേശ ഭരണ വകുപ്പിന്‍റെ ഔദ്യോഗിക പ്രഖ്യാപനം പഞ്ചായത്ത് ദിനമായ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതോടെ ഈവർഷം മുതൽ ഫെബ്രുവരി 19 തദ്ദേശദിനമായി മാറും. പഞ്ചായത്ത്, നഗര-ഗ്രാമാസൂത്രണം, നഗരകാര്യം, ഗ്രാമവികസനം, തദ്ദേശ എൻജിനീയറിങ് വകുപ്പുകളാണ് സംയോജിപ്പിക്കുന്നത്. സംസ്ഥാനതലത്തിൽ പ്രിൻസിപ്പൽ ഡയറക്ടർ, ഡയറക്ടർ അർബൻ, ഡയറക്ടർ റൂറൽ, ചീഫ് ടൗൺ പ്ലാനർ, ചീഫ് എൻജിനീയർ, അഡീഷനൽ, ഡയറക്ടർമാർ, ജോയന്‍റ് ഡയറക്ടർമാർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ല ഓഫിസുകൾ ജോയന്‍റ് ഡയറക്ടർമാർക്ക് കീഴിലാകും. ഓപറേറ്റർ, വെരിഫയർ, അപ്രൂവർ അല്ലെങ്കിൽ ഡിസിഷൻ മേക്കർ എന്നിങ്ങനെ ഉദ്യോഗസ്ഥരെ മൂന്നുതലങ്ങളായി തിരിച്ച് ചുമതല നൽകുകയാണ് ത്രിതല സംവിധാനം. അഞ്ച് വകുപ്പുകളെ ഏകീകരിച്ച് തദ്ദേശ പൊതുസർവിസ് നടപ്പാക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ച സംസ്ഥാന, ജില്ല തല ഓഫിസുകളുടെ പ്രവർത്തന മാർഗരേഖയുടെ കരടിൽ ഫയൽ നീക്കം എപ്രകാരമാകണം എന്നത് സംബന്ധിച്ച് നടപടിക്രമങ്ങൾ വിശദീകരിക്കുന്നുണ്ട്. പുതിയ സംവിധാനത്തിൽ ഫ്രണ്ട് ഓഫിസിൽ അപേക്ഷ തപാലിൽ സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർക്കുള്ളിൽ ഫയലിൽ തീർപ്പുണ്ടാക്കും. ഫ്രണ്ട് ഓഫിസിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഓപറേറ്ററായും മേൽനോട്ട ചുമതയുള്ളയാൾ വെരിെഫയറായും പ്രവർത്തിക്കും. തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥനാണ് അപ്രൂവർ അല്ലെങ്കിൽ ഡിസിഷൻ മേക്കർ. സർക്കാറിന്‍റെ നയപരമായ തീരുമാനവും പ്രത്യേക സാങ്കേതികാനുമതിയും ആവശ്യമില്ലാത്ത എല്ലാ ഫയലുകളും ഇത്തരത്തിൽ തീർപ്പാക്കാം. അതേസമയം പ്രധാന കടമ്പയായ സ്‌പെഷൽ റൂൾ തയാറാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.