സിൽവർ ലൈനിൽ ബദൽ സംവാദം; സർക്കാറിനും കെ-റെയിലിനും ക്ഷണം

തിരുവനന്തപുരം: സിൽവർ ലൈനിലെ കെ-റെയിൽ സംവാദത്തിന് ബദലായി സമാന്തര സംവാദവുമായി ജനകീയ പ്രതിരോധ സമിതി. സർക്കാർ ഒഴിവാക്കിയ ജോസഫ് സി. മാത്യുവിനെയടക്കം പങ്കെടുപ്പിച്ച് മേയ് നാലിന് തലസ്ഥാനത്താണ് പകൽമുഴുവൻ നീളുന്ന സംവാദത്തിന് വേദിയൊരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, മുൻ ധനമന്ത്രി തോമസ് ഐസക്, കെ-റെയിൽ എം.ഡി അജിത്കുമാർ, സിസ്ട്ര എന്നിവരെ സംവാദത്തിലേക്ക് ക്ഷണിച്ച് കത്ത് നൽകും. സർക്കാർ സംവാദത്തിൽനിന്ന് പിന്മാറിയ അലോക്കുമാർ വർമ, ശ്രീധർ രാധാകൃഷ്ണൻ എന്നിവർക്ക് പുറമേ, ആർ.വി.ജി മേനോൻ, കെ.പി. കണ്ണൻ എന്നിവരും പങ്കെടുക്കും. റെയിൽ വിദഗ്ധൻ എന്നനിലയിൽ ഇ. ശ്രീധരനെയും ക്ഷണിച്ചേക്കും. സർക്കാർ സംവാദത്തിൽ ശ്രീധരനെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ആർ.വി.ജി അടക്കം വ്യക്തമാക്കിരിക്കുന്നു. 'ബദൽ ജനകീയ സംവാദസദസ്സ്' എന്നാണ് ചർച്ചക്ക് പേര്. വേദി പിന്നീട് തീരുമാനിക്കും. അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും പിന്മാറിയതിനെ 'സംവാദത്തിൽനിന്ന് പേടിച്ച് ഒളിച്ചോടി' എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് ബദൽ സംവാദ പരിപാടി. എങ്ങനെയാണ് ജനാധിപത്യപരമായ സംവാദം നടത്തേണ്ടതെന്ന് കാണിച്ചുകൊടുക്കാൻ കൂടിയാണ് ഇത്തരമൊന്ന് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കുന്നു. സർക്കാർ സംവാദത്തിൽ 50 പേരെയാണ് ശ്രോതാക്കളായി ക്ഷണിച്ചത്. അതിഥികൾക്കുതന്നെ 10 മിനിട്ടേ സംസാരിക്കാൻ സമയമുള്ളൂ. ഇതിനു പകരം സമയനിയന്ത്രണമില്ലാതെ സംസാരിക്കാൻ അവസരം നൽകും വിധമാണ് ക്രമീകരണം. കെ-റെയിൽ പ്രതിനിധികൾക്ക് നിലപാടുകൾ തടസ്സമോ സമയപരിമിതിയോ ഇല്ലാതെ സംസാരിക്കാം. ഓപൺ ഫോറത്തിന്‍റെ സ്വഭാവം കൂടിയുള്ളതിനാൽ ശ്രോതാക്കൾക്കും ചർച്ചയിൽ പങ്കെടുക്കാമെന്ന് ജനറൽ സെക്രട്ടറി എം. ഷാജർഖാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.