നെടുമങ്ങാട് നഗരസഭ മാസ്റ്റർപ്ലാനിന് അന്തിമ അംഗീകാരം

* 30 വർഷത്തേക്കുള്ള വികസന കാഴ്ചപ്പാടോടെയാണ് പ്ലാൻ തയാറാക്കിയത് നെടുമങ്ങാട്: നെടുമങ്ങാടിന്റെ ഭാവി വികസനം ലക്ഷ്യമിട്ട് തയാറാക്കിയ മാസ്റ്റർ പ്ലാനിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ടൗൺപ്ലാനിങ് വകുപ്പി‍ൻെറ സഹായത്തോടെ തയാറാക്കിയ പ്ലാനാണ് അന്തിമമായി അംഗീകരിച്ചത്. വരുന്ന 30 വർഷക്കാലത്തേക്കുള്ള വികസന സങ്കൽപങ്ങൾ കൂട്ടിച്ചേർത്താണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. റോഡുകളുടെ വിപുലീകരണം, റോഡുകളുടെ കണക്ടിവിറ്റി, നാലുവരിപ്പാത എന്നിവ ഉറപ്പാക്കും. കോടതി സമുച്ചയം, മിനിസിവിൽ സ്റ്റേഷൻ, ജില്ല ആശുപത്രി നവീകരണം, ടൗൺ പാർക്ക്, കൺവെൻഷൻ സെന്റർ, പുതിയ ബസ് ടെർമിനൽ, ആധുനിക മാർക്കറ്റ്, ഹോൾസെയിൽ മത്സ്യമാർക്കറ്റ്, ആധുനിക അറവുശാല, കാർഷികോൽപന്ന സംഭരണ വിതരണ കേന്ദ്രം, കളിസ്ഥലം തുടങ്ങിയവയുടെ വികസനവുമടക്കം പദ്ധതിയിൽ ഉൾപ്പെടുത്തിയട്ടുണ്ട്. സമ്പൂർണ കുടിവെള്ള പദ്ധതി, ടൗൺ സൗന്ദര്യവത്കരണം, ടൗണിൽ മേൽപാലം, ടൂറിസം, ചെറുകിട വ്യവസായ സംരംഭങ്ങൾ, കൃഷിഭൂമിയുടെ സംരക്ഷണം എന്നിവയുൾപ്പെടെ 39 വാർഡുകളുടെയും പ്രത്യേകതകൾക്കനുസരിച്ചുള്ള വികസനം, അറ്റകുറ്റപ്പണി എന്നിവ സാധ്യമാക്കുകയാണ് മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യം. നഗരസഭയിലെ കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക സർവേ, നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ നടത്തിയ ഗതാഗത സർവേ, നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങൾ, വാർഡ് യോഗങ്ങൾ, വികസന സെമിനാർ, മുനിസിപ്പൽ കൗൺസിൽ എന്നിവിടങ്ങളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കരട് മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തിയത്. തുടർന്ന് കരട് മാസ്റ്റർപ്ലാൻ സംബന്ധിച്ച അഭിപ്രായങ്ങളും ആക്ഷേപങ്ങളും ക്ഷണിച്ചിരുന്നു. മന്തി ജി.ആർ. അനിലിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ പരിഗണിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.