വിദ്വേഷ പ്രസംഗം: ഹിന്ദുമഹാസഭ തമിഴ്നാട് പ്രസിഡന്റിനെ അറസ്റ്റ്​ ചെയ്തു

നാഗർകോവിൽ: മതസ്പർദ്ധ വളർത്തുന്ന രീതിയിൽ ഭാരവാഹികളുടെ യോഗത്തിൽ പ്രസംഗിച്ച ഹിന്ദുമഹാസഭ തമിഴ്നാട് പ്രസിഡന്റ് ടി. ബാലസുബ്രഹ്മണ്യത്തിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇക്കഴിഞ്ഞ 17 ന് പുതുക്കട മുള്ളുവിളയിലെ ക്ഷേത്ര ഉത്സവ പരിപാടിയിൽ പങ്കെടുത്തശേഷം പുതുക്കട ബസ് സ്റ്റാൻഡിന് സമീപത്തെ ഓഫിസിൽ ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുമ്പോഴാണ് മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പരാമർശം നടത്തിയത്. ഇതിൽ അടുത്ത കാലത്ത് കേരളത്തിൽ നടന്ന കൊലപാതകസംഭവങ്ങളെയും പരാമർശിച്ചിരുന്നു. ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് സ്വമേധയ കേസെടുത്ത് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പുതുക്കട പൊലീസ് ശനിയാഴ്ച രാവിലെ ഈത്താമൊഴിയിലുള്ള ബാലസുബ്രഹ്മണ്യത്തിന്റെ വീട്ടിൽനിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനക്കുശേഷം കുഴിത്തുറ കോടതിയിൽ ഹാജരാക്കി. തുടർന്ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശാരിപള്ളം മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.