കേരള കർഷകസംഘം ഫോറസ്റ്റ് ഓഫിസ് മാർച്ച്

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് തിങ്കളാഴ്ച കേരള കർഷകസംഘം ഫോറസ്റ്റ് ഓഫിസ് മാർച്ച് സംഘടിപ്പിക്കും. കേരളത്തിലെ ഇരുന്നൂറിലേറെ പഞ്ചായത്തുകളിൽ 30 ലക്ഷത്തിലേറെ ജനങ്ങൾ കാട്ടുമൃഗങ്ങളുടെ ആക്രമണംമൂലം തീരാദുരിതത്തിലാണ്. ഈ വർഷം 66 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനിടെ 998 പേരാണ് കൊല്ലപ്പെട്ടത്. 3585 ലധികം പേർക്ക് ഗുരുതരമായ പരിക്കുപറ്റി. ഇതിൽ നല്ലൊരു പങ്കും മൃതപ്രായരോ തീരെ അവശത അനുഭവിക്കുന്നവരോ ആണ്. വനംവകുപ്പിന്‍റെ രേഖകൾ പ്രകാരം 39000ലേറെ പേർക്ക് കൃഷിനാശം നേരിട്ടു. റിപ്പോർട്ട് ചെയ്യപ്പെടാത്ത നഷ്ടം എത്ര കോടിയെന്ന് കണക്കാക്കാനാകില്ല. ആന, പുലി, കാട്ടുപോത്ത്, പന്നി, കുരങ്ങ്, മലയണ്ണാൻ, മാൻ, മയിൽ തുടങ്ങിയ മൃഗങ്ങൾ കൃഷിയിടങ്ങളിൽ രാപകലന്യേ സ്വൈരവിഹാരം നടത്തുന്നു. വാഴ, തെങ്ങ്, കമുക്, നെല്ല്, കിഴങ്ങുവർഗങ്ങൾ, പച്ചക്കറി എല്ലാം കൃഷി ചെയ്തിരുന്ന പതിനായിരക്കണക്കിന് ഏക്കർ കൃഷിഭൂമി വർഷങ്ങളായി തരിശിടപ്പെട്ടിരിക്കുന്നു. കേന്ദ്ര വനം-വന്യജീവിസംരക്ഷണ നിയമങ്ങൾ കലോചിതമായി പരിഷ്കരിക്കുക, മനുഷ്യരുടെ ജീവനും സ്വത്തുവകകളും, ജീവനോപാധികളും സംരക്ഷിക്കുക, കൃഷിനാശത്തിന് ആനുപാതികമായ നഷ്ടപരിഹാരം ഉറപ്പാക്കുക, വന്യമൃഗങ്ങളെ വനത്തിൽതന്നെ സംരക്ഷിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫോറസ്റ്റ് ഓഫിസ് മാർച്ച് സംഘടിപ്പിക്കുകയെന്ന് സെക്രട്ടറി വത്സൻ പനോളി വാർത്താക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.