എല്ലാ ദിവസവും കേന്ദ്രത്തിന് കോവിഡ് കണക്ക് നൽകുന്നു -വീണ ജോർജ് 

തിരുവനന്തപുരം: കോവിഡ് കണക്കുകളുടെ കാര്യത്തിൽ വസ്തുത വിരുദ്ധമായ കാര്യമാണ് കേന്ദ്രം ഉന്നയിച്ചതെന്നും സംസ്ഥാനം കോവിഡ് കണക്കുകള്‍ എല്ലാ ദിവസവും കൃത്യമായി കേന്ദ്രത്തിന് നല്‍കുന്നുണ്ടെന്നും മന്ത്രി വീണ ജോർജ്. സംസ്ഥാനം കോവിഡ് കണക്കുകള്‍ നല്‍കിയില്ലെന്ന പ്രചാരണം പ്രതിഷേധാർഹമാണ്. കേരളം കോവിഡ് കണക്കുകൾ നൽകുന്നില്ലെന്ന കേന്ദ്ര ജോയന്റ് സെക്രട്ടറിയുടെ കത്ത് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ലഭിക്കുംമുമ്പ് മാധ്യമങ്ങള്‍ക്ക് കിട്ടിയിരുന്നു. മാധ്യമങ്ങളിൽനിന്നാണ് ഇത്തരമൊരു നിർദേശമുണ്ടെന്ന് സർക്കാർ അറിയുന്നത്. കേന്ദ്രം പറഞ്ഞിരുന്ന മാതൃകയിലാണ് കോവിഡ് കണക്കുകള്‍ നല്‍കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ മറച്ചുവെക്കാനാകില്ല. ഇക്കാര്യങ്ങള്‍ ഉൾപ്പെടുത്തി പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് മറുപടി നല്‍കും. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തില്‍ എപ്രില്‍ പത്തിനാണ് സംസ്ഥാനം കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയത്. ഇത് സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനമാണ്. എന്നാൽ, കോവിഡ് ഡേറ്റ കൃത്യമായി ശേഖരിച്ചുവെക്കുകയും കേന്ദ്രത്തിന് കണക്കയക്കുകയും കൃത്യമായി അവലോകനം നടത്തുകയും ചെയ്യുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ദിവസേനയുള്ള കണക്കുകള്‍ വീണ്ടും പ്രസിദ്ധപ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുന്നൂറിനോടടുത്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണവും കൂടിയിട്ടില്ല. അപ്പീല്‍ മൂലമുള്ള മരണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്ന കോവിഡ് കണക്കില്‍ ഉൾപ്പെടുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ കേരളവും ശ്രദ്ധിക്കുന്നുണ്ട്. ഭീതി പരത്തുന്നത് ശരിയല്ല. കോവിഡ് നല്ല രീതിയില്‍ കുറഞ്ഞപ്പോഴാണ് നിയന്ത്രണം മാറ്റിയത്. അപ്പോഴും മാസ്‌കും സാനിറ്റൈസറും ഒഴിവാക്കിയിട്ടില്ല. കോവിഡ് തരംഗം ഇനി ഉണ്ടായാലും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.