തെക്കന്‍ കുരിശുമല മറ്റൊരു കാല്‍വരിയാക്കി തീർഥാടക ലക്ഷങ്ങള്‍ മലകയറി

വെള്ളറട: പ്രസിദ്ധ തീർഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമല 65ാമത് മഹാതീർഥാടനം തീർഥാടക ലക്ഷങ്ങളെ സാക്ഷിയാക്കി സമാപിച്ചു. രണ്ടാംഘട്ട തീർഥാടനം ആരംഭിക്കുന്നതിന് മുമ്പ് ഓശാന ഞായര്‍ മുതല്‍ തീർഥാടകരുടെ തിരക്ക് പകല്‍ സമയങ്ങളിൽ ഏറിയിരുന്നു. പെസഹ വ്യാഴം പ്രഭാതം മുതല്‍തന്നെ കുരിശിന്റെ വഴി പ്രാർഥനകളുമായി പതിനായിരങ്ങള്‍ മലകയറി പ്രാർഥിച്ചു. രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ശക്തമായി പെയ്ത മഴ മാറിനിന്നതോടെ തീർഥാടകരുടെ തിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചു. തമിഴ്‌നാട് ഭാഗത്തുനിന്ന്, പത്തുകാണി, ആറുകാണി വഴി നൂറുകണക്കിന് തീർഥാടകര്‍ നെറുകയിലെത്തി. പെസഹ വ്യാഴം മുതൽ ആരംഭിച്ച തീർഥാടകരുടെ തിരക്ക് ദുഃഖവെള്ളിയാഴ്ച രാത്രിയിലും തുടര്‍ന്നു. നെറുകവരെ ഈ ദിവസങ്ങളില്‍ വെളിച്ചം ക്രമീകരിച്ചിരുന്നത് തീർഥാടകര്‍ക്ക് സൗകര്യമായി. കേരള-തമിഴ്‌നാട് പൊലീസും വോളന്റിയേഴ്‌സും തീർഥാടകര്‍ക്ക് വേണ്ടതായ ക്രമീകരണങ്ങള്‍ ഒരുക്കി. ദുഃഖവെള്ളിയാഴ്ച രാവിലെ അഞ്ചുമുതല്‍ ബ്രദര്‍ കുര്യന്‍ ഇടുക്കിയുടെ നേതൃത്വത്തില്‍ ധ്യാനം സംഘടിപ്പിച്ചിരുന്നു. ഉച്ചക്ക് ഒന്നിന് വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിൽനിന്ന് സംഗമവേദിവരെ പാപപരിഹാര സ്ലീവാപാത നടന്നു. വൈകുന്നേരം മൂന്നിന് പീഡാനുഭവ അനുസ്മരണം, കുരിശിന്റെ ആരാധന, കുരിശിന്റെ വഴി, കുരിശു ചുംബിക്കല്‍, ദിവ്യബലി എന്നിവക്ക് തീർഥാടന കേന്ദ്രം റെക്ടര്‍ മോണ്‍. ഡോ. വിന്‍സെന്റ് കെ.പീറ്റര്‍ മുഖ്യകാർമികത്വം വഹിച്ചു. വലിയ ശനിയാഴ്ച ആറിന് സംഗമവേദിയിൽ കര്‍ത്താവിന്റെ ഉത്ഥാന മഹോത്സവ തിരുകർമങ്ങള്‍ക്ക് ഉണ്ടന്‍കോട് സെന്റ് ജോസഫ് ഫെറോന പള്ളി സഹവികാരി ഫാ.അരുണ്‍ കുമാര്‍ കാർമികത്വം വഹിച്ചു. ചടങ്ങുകളില്‍ നൂറുകണക്കിന് തീർഥാടകര്‍ സംബന്ധിച്ചു. തീർഥാടനകേന്ദ്രം കമ്മിറ്റി നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.