സർവേ കല്ലുകൾ സ്ഥാപിക്കാൻ കരാറെടുത്ത കമ്പനി പിന്മാറി; ഒഴിവാക്കിയതെന്ന് കെ-റെയിൽ

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കായി സർവേ കല്ലുകൾ നൽകാനും സ്ഥാപിക്കാനും കരാറെടുത്ത കമ്പനി പിന്മാറി. സംസ്ഥാന വ്യാപകമായി ഉയർന്ന പ്രതിഷേധത്തെ തുടർന്ന് കല്ലുകൾ സ്ഥാപിക്കുന്നത് നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനാകില്ലെന്ന് ബോധ്യപ്പെട്ടതി‍ൻെറ അടിസ്ഥാനത്തിലാണ് കമ്പനിയുടെ പിന്മാറ്റമെന്നാണ് വിവരം. കെ-റെയിലി‍ൻെറ കോട്ടയം മുതല്‍ എറണാകുളം വരെയും തൃശൂര്‍ മുതല്‍ മലപ്പുറം വരെയുമുള്ള ഭാഗങ്ങളില്‍ കല്ല് സ്ഥാപിക്കാനാണ് ചെന്നൈ വേളാച്ചേരിയിലെ വെല്‍സിറ്റി കണ്‍സള്‍ട്ടിങ് എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് കരാര്‍ നൽകിയത്. ഹൈവേകളുടെയും വമ്പന്‍ പാലങ്ങളുടെയും ജിയോടെക്നിക്കല്‍ സേവനങ്ങള്‍ ചെയ്യുന്ന കമ്പനിയാണിത്. കോട്ടയം മുതല്‍ എറണാകുളം വരെ ഭാഗത്ത് കല്ലിടാൻ മാത്രം 41,27,834 രൂപക്കായിരുന്നു കരാര്‍. ഈ ഭാഗത്ത് 4202 കോണ്‍ക്രീറ്റ് കുറ്റികള്‍ സ്ഥാപിക്കേണ്ടിയിരുന്നു. കഴിഞ്ഞ മേയിലാണ് കമ്പനിയും കെ-റെയിലും കരാറിലെത്തിയത്. ആറുമാസത്തിനകം ജോലി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിബന്ധന. സര്‍വേ നടക്കുന്ന മേഖലകളില്‍ ജനരോഷം ശക്തമായതോടെ കല്ലിടാന്‍ കഴിയില്ലെന്ന് കമ്പനിക്ക് ബോധ്യമായതായാണ് വിവരം. സാമ്പത്തിക പ്രതിസന്ധികൂടി ആയതോടെ കരാറില്‍നിന്ന് പിന്‍മാറുന്നതായി കാണിച്ച് കെ-റെയിലിന് കമ്പനി കത്ത് നൽകിയെന്നാണ് അറിയുന്നത്. എന്നാല്‍, പ്രകടനം മോശമായതിനാലും അനുവദിച്ച സമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാത്തതിനാലും കമ്പനിയെ ഒഴിവാക്കുകയായിരുന്നുവെന്ന വിശദീകരണമാണ് കെ-റെയിൽ അധികൃതർ നൽകുന്നത്. നിശ്ചയിച്ചിരുന്ന കമ്പനി പിന്മാറിയ സാഹചര്യത്തിൽ പുതിയ കമ്പനിയെ തേടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് വിവരം. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.