മത്സ്യമേഖലക്ക് പരിഗണന നൽകി അഞ്ചുതെങ്ങ് പഞ്ചായത്ത്‌ ബജറ്റ്, പ്രതിപക്ഷം ബഹിഷ്കരിച്ചു

ആറ്റിങ്ങൽ: മത്സ്യമേഖലക്ക് പ്രഥമ പരിഗണന നൽകിയും സേവന-പശ്ചാത്തല മേഖലകളിൽ തുക വകയിരുത്തിയും അഞ്ചുതെങ്ങ് പഞ്ചായത്ത് ബജറ്റ്. പഞ്ചായത്തിന്റെ തനത് വരുമാനവും വർധിപ്പിക്കുന്ന നിർദേശങ്ങളുമുണ്ട്. 20,56,68,000 രൂപ വരവും 19,28,72,196 രൂപ ചെലവും 25,06,786 രൂപ നീക്കിയിരിപ്പുമുള്ളതാണ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലിജാ ബോസ് അവതരിപ്പിച്ച ബജറ്റ്. വിത്തുതേങ്ങ ഉദ്പാദിപ്പിച്ച് വിതരണം, ഹോളോ ബ്രിക്സ്-ഇന്റർലോക്ക് നിർമാണ യൂനിറ്റ്, ചാണകം ഉണക്കി വിൽപന യൂനിറ്റ് എന്നിവക്ക് തുക വകയിരുത്തി. വയോജന സൗഹൃദ -ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപനം. പഞ്ചായത്ത് പ്രസിഡന്‍റ് വി. ലൈജു അധ്യക്ഷത വഹിച്ചു. അതേസമയം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം ബഹിഷ്കരിച്ച് കോൺഗ്രസ് അംഗങ്ങൾ. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ബജറ്റാണെന്നും പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾക്കു പോലും തുക വകയിരുത്തിയിട്ടില്ലെന്നും അടിസ്ഥാന വികസനത്തെയും മത്സ്യത്തൊഴിലാളികളെയും കയർതൊഴിലാളികളെയും അവഗണിച്ചാണ് ബജറ്റ് തയാറാക്കിയതെന്നും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അംഗങ്ങൾ ബജറ്റ് ബഹിഷ്കരിച്ചത്. പഞ്ചായത്തംഗങ്ങളായ യേശുദാസൻ സ്റ്റീഫൻ, ജുഡ് ജോർജ്, ദിവ്യാ ഗണേഷ്, ഷീമാ ലെനിൻ എന്നിവർ ഇറങ്ങിപ്പോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.