വിടവാങ്ങൽ ചടങ്ങില്ലാതെ ഡോ. സൂസപാക്യം സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം: 32 വർഷത്തെ സേവനത്തിനുശേഷം വിടവാങ്ങൽ ചടങ്ങില്ലാതെ ഡോ. എം. സൂസപാക്യം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് സ്ഥാനമൊഴിഞ്ഞു. പുതിയ ആർച്ച് ബിഷപ്പിന്റെ അഭിഷേക ചടങ്ങുകൾ നടന്നതോടെയാണ് സൂസപാക്യത്തിന്‍റെ വിരമിക്കൽ പൂർണമായത്. പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സൂസപാക്യം അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി തുടരുകയായിരുന്നു. തന്‍റെ വിരമിക്കൽ ചടങ്ങിന് പ്രസംഗങ്ങളും സമ്മേളനങ്ങളും ഉണ്ടാകില്ലെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച നടന്ന പുതിയ ബിഷപ്പിന്‍റെ അഭിഷേക ചടങ്ങുകളിൽ മുഖ്യകാർമികൻ സൂസപാക്യമായിരുന്നു. തലസ്ഥാനത്തെ മതസൗഹാർദത്തിന്‍റെ മുഖമായിരുന്നു സൂസപാക്യം. സഹായം തേടി എത്തുന്നവർക്കായി വെള്ളയമ്പലത്തെ ബിഷപ് ഹൗസിന്‍റെ വാതിൽ മലർക്കെ തുറന്നിട്ടിരുന്നു. സൗമ്യനായി ചെറുപുഞ്ചിരിയോടെ അവരെ സ്വീകരിക്കാൻ എന്നും സൂസപാക്യമുണ്ടായിരുന്നു. സൂനാമി, ഓഖി, കടൽക്ഷോഭങ്ങൾ എന്നിവ മത്സ്യത്തൊഴിലാളികൾക്ക് തീരാനഷ്ടങ്ങൾ സമ്മാനിച്ചപ്പോൾ അവർക്ക് പിന്തുണയുമായി ഈ 76 കാരനുണ്ടായിരുന്നു. പൊഴിയൂരിനെ സമ്പൂർണ മദ്യമുക്ത പ്രദേശമായി പ്രഖ്യാപിച്ചതും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു. മഹാപ്രളയത്തിൽ കേരളം വിറച്ചപ്പോൾ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കിയതും സൂസപാക്യത്തിന്‍റെ പിന്തുണയോടെയായിരുന്നു. സൗമ്യനായ അദ്ദേഹം 75 വയസ്സിനുശേഷം സ്ഥാനമൊഴിഞ്ഞപ്പോൾ പകരക്കാരനെ കണ്ടെത്താനും നേതൃത്വം ഏറെ പ്രയാസപ്പെട്ടു. പല അഭ്യൂഹങ്ങൾക്കുമൊടുവിലാണ് പിൻഗാമിയായി ഡോ. തോമസ് ജെ. നെറ്റോയെ ഒടുവിൽ അഭിഷിക്തനാക്കിയത്. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.