സർവകലാശാല ജീവനക്കാരുടെ പെൻഷൻ ഫണ്ട്: ഉത്തരവ് പുനഃപരിശോധിക്കാൻ ധാരണ

തിരുവനന്തപുരം: സർവകലാശാല ജീവനക്കാരുടെ പെൻഷൻ ഫണ്ട് സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സർവകലാശാല അധ്യാപക- അനധ്യാപക ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങളും മുടക്കമില്ലാതെ തുടർന്നും ലഭിക്കാൻ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി ഉറപ്പുനൽകി. സർവകലാശാലകൾ പുതുതായി രൂപവത്കരിക്കുന്ന പെൻഷൻ ഫണ്ടിൽനിന്നാകണം ഇനി പെൻഷൻ നൽകേണ്ടതെന്നായിരുന്നു സർക്കാർ ഉത്തരവ്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ, പങ്കാളിത്ത പെൻഷൻകാരുടെ വിഹിതം, ക്ഷമാശ്വാസം, കുടിശ്ശിക, ഡി.സി.ആർ.ജി, കമ്യൂട്ടേഷൻ, സറണ്ടർ, കുടുംബ പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം ഈ ഫണ്ടിൽനിന്ന് നൽകാനും വ്യവസ്ഥ ചെയ്തു. ജീവനക്കാരുടെ ശമ്പളത്തിന്‍റെ 25 ശതമാനം എല്ലാ മാസവും പെൻഷൻ ഫണ്ടിലേക്ക് മാറ്റാനും ഇതിന്‍റെ 10 ശതമാനം ഗ്രാന്‍റായി സർക്കാർ നൽകാനുമായിരുന്നു വ്യവസ്ഥ. ബാക്കി 15 ശതമാനം സർവകലാശാലകൾ തനത് ഫണ്ടിൽനിന്ന് കണ്ടെത്താനും നിർദേശിച്ചു. പണലഭ്യത കുറഞ്ഞാൽ വായ്പയെടുക്കാനും ആവശ്യപ്പെട്ടു. സർവകലാശാലകൾ സാമ്പത്തിക പ്രതിസന്ധി നേരിടവെ സർക്കാറിന്‍റെ ഉത്തരവിനെതിരെ ജീവനക്കാരിൽനിന്ന് കടുത്ത എതിർപ്പുയർന്നിരുന്നു. പെൻഷൻ മുടങ്ങുമെന്ന ആശങ്കയാണ് അവർ പങ്കുവെച്ചത്. ഈ സാഹചര്യത്തിലാണ് ഉത്തരവ് പുനഃപരിശോധിക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.