വെഞ്ഞാറമൂട് ഇരട്ടക്കൊല: സി.പി.എം മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ ചുവടുപിടിച്ച് വിവാദം

*ഫോറന്‍സിക് റിപ്പോര്‍ട്ട് ശരിവെക്കുന്ന തരത്തിലാണ് സുനിലിന്റെ കുറിപ്പ് വെഞ്ഞാറമൂട്: തേമ്പാംമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലായതിനു പിന്നാലെ വിവാദം. സി.പി.എം വിട്ട് സി.പി.ഐയില്‍ ചേർന്ന ഡി. സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. കേരളത്തിലാകെ ചര്‍ച്ചചെയ്ത കൊലപാതകം കോണ്‍ഗ്രസുകാര്‍ നടത്തിയെന്നായിരുന്നു ആരോപണം. സംഭവുമായി ബന്ധപ്പെട്ട് കേരളത്തിലാകമാനം കോണ്‍ഗ്രസ് ഓഫിസുകള്‍ അക്രമിക്കുകയും കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിക്കുകയും ചെയ്തിരുന്നു. 2020 ആഗ്‌സറ്റ് 30നാണ് ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവർ കൊല്ലപ്പെട്ടത്. കൊലപാകതം, ഗൂഢാലോചന ഉൾപ്പെടെ 11 വകുപ്പുകള്‍ ചുമത്തി ഒമ്പതുപേരെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന പൊലീസ് കുറ്റപത്രം തള്ളി ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രണ്ട് സംഘങ്ങള്‍ തമ്മിലെ കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും രാഷ്ട്രീയ ഗൂഢാലോചനക്ക് തെളിവില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ശരിവെക്കുന്ന തരത്തിലാണ് സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സുനിലിന്റെ കുറിപ്പ് ഇങ്ങനെ: 'തിരുവോണ നാളില്‍ നിങ്ങളുടെ നേതാവും ജനപ്രതിനിധിയുമായ ആളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ച് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളിച്ചത് നിങ്ങള്‍ തന്നെയല്ലേ. ഞങ്ങളാണോ. ആ തിരുവോണ ദിവസത്തില്‍നിന്ന് കൃത്യം 12 ദിവസം പിന്നോട്ട് പോയാല്‍ അറിയാം എന്തുകൊണ്ട് തെറിവിളി കേൾക്കേണ്ടിവന്നെന്ന്. ഒരു ചെറുപ്പക്കാരനെ അസമയത്ത് ചില ആളുകള്‍ ചോദ്യംചെയ്യുകയുമുണ്ടായി. ചോദ്യം ചെയ്തവരെ ആക്രമിക്കാന്‍ മരിച്ചവരില്‍ ഒരാള്‍ക്ക് ഈ ചെറുപ്പക്കാരന്‍ ക്വട്ടേഷന്‍ കൊടുക്കുന്നു. ഇതല്ലേ സംഭവം. ആ ചെറുപ്പക്കാരന്റെ അച്ഛന്റെ ധീരതയെ നിങ്ങൾ വാഴ്ത്തിപ്പാടിക്കോളൂ. ഈ നാട്ടിലെ ജനങ്ങള്‍ക്ക് വസ്തുത നന്നായി അറിയാം'. സുനിലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ, തേമ്പാംമൂട്ടിലെ ഇരട്ടക്കൊലപാതകം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.