തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി സ്ഥാനക്കയറ്റം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരിൽ പലരും സ്ഥാനക്കയറ്റത്തിനായി വ്യാജ രേഖകൾ ഹാജരാക്കിയതായി വിവരം. ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. എന്നാൽ സംഭവം അറിഞ്ഞിട്ടും യാതൊരു നടപടിയും ദേവസ്വം ബോർഡ് എടുത്തിട്ടില്ല. വിശദമായ അന്വേഷണം നടന്നാൽ പലരും കുടുങ്ങുമെന്നതിനാൽ അന്വേഷണം അട്ടിമറിക്കാൻ അണിയറനീക്കവും പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥരില്‍ പലരും സ്ഥാനക്കയറ്റത്തിനായി ഡിഗ്രിയുടേതുൾപ്പെടെ കേട്ടുകേൾവിയില്ലാത്ത യൂനിവേഴ്സിറ്റികളിൽ നിന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതായാണ് വിവരം. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ദേവസ്വം വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇക്കാര്യം വിജിലൻസ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. എൽ.ഡി ക്ലര്‍ക്കായി ജോലിക്ക് കയറുന്നവർ സ്ഥാനക്കയറ്റം നേടുന്നതിനായി വകുപ്പുതല പരീക്ഷയും അക്കൗണ്ട് ടെസ്റ്റും പാസാകണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലരും വകുപ്പുതല പരീക്ഷ പാസാകാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്ഥാനക്കയറ്റം നേടിയെന്നാണ് ദേവസ്വം വിജിലന്‍സിന് ലഭിച്ച വിവരം. സാധാരണ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ ബോര്‍ഡിന് ഉദ്യോഗസ്ഥരെ തരംതാഴ്ത്താനും അവര്‍ക്ക് നല്‍കിയ ശമ്പളം തിരികെ പിടിക്കുന്നതിനും പൊലീസിന് കത്ത് നൽകുന്നതിനും അധികാരമുണ്ട്. എന്നാല്‍ ഇതൊന്നും ബോര്‍ഡ് അധികൃതര്‍ കൈെക്കാണ്ടില്ലെന്നതാണ് ഏറെ വിചിത്രം. ഒരാള്‍ ജോലിക്കുകയറുമ്പോള്‍ അയാള്‍ക്കുള്ള എല്ലാ യോഗ്യതകളും സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്താറുണ്ട്. സാധാരണ സ്ഥാനക്കയറ്റ സമയത്ത് ചിലര്‍ മേലുദ്യോഗസ്ഥരുടെ അനുമതിയോടെ ഉന്നത വിദ്യാഭ്യാസത്തിന് പോകാറാണ് പതിവ്. എന്നാല്‍ ഇവിടെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ പലരും ഇത്തരത്തില്‍ പഠനത്തിന് പോകാന്‍ അനുമതി തേടിയിട്ടില്ലെന്നും ബോർഡ് രേഖകൾ വ്യക്തമാക്കുന്നു. ബിജു ചന്ദ്രശേഖർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.