തുമ്പ കടൽത്തീരത്ത് വീണ്ടും സ്രാവ് എത്തി

കഴക്കൂട്ടം: തുമ്പ കടൽത്തീരത്ത് വീണ്ടും കൂറ്റൻ സ്രാവ് എത്തി. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മത്സ്യത്തൊഴിലാളികൾ സ്രാവിനെ തിരികെ കടലിലേക്ക് രക്ഷപ്പെടുത്തി വിട്ടു. തുടർച്ചയായ രണ്ടാം ദിവസമാണ് ഉടുമ്പൻ ഇനത്തിൽപ്പെട്ട സ്രാവ് കടൽത്തീരത്ത് എത്തിയത്. നേരത്തേ, ഞായറാഴ്ച ഉച്ചയോടെ ബീമാപള്ളി സ്വദേശി ഷാഹുലിന്‍റെ വലയിൽ കുടുങ്ങി തുമ്പ ആറാട്ടുവഴിയിൽ കരക്കെത്തിയ മറ്റൊരു സ്രാവിനെ കുടുങ്ങിക്കിടന്ന വലയുടെ കുടുക്ക് അറുത്ത് കടലിലേക്ക് തള്ളിയിറക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇത് പിന്നീട് ചത്തടിഞ്ഞിരുന്നു. കമ്പവലയിൽ കുടുങ്ങിയ രണ്ടായിരം കിലോയോളം തൂക്കമുള്ള ആ സ്രാവ് ചെകിളയിൽ മണൽ കയറിയതിനാലാണ് ചത്തതെന്ന് കഠിനംകുളം മൃഗാശുപത്രിയിലെ ഡോക്ടർ സ്മിതയുടെ നേതൃത്വത്തിൽ എത്തിയ സംഘം നടത്തിയ പോസ്റ്റ്േമാർട്ടത്തിൽ വ്യക്തമായിരുന്നു. ഇതിനെ പിന്നീട് കഴക്കൂട്ടം പൊലീസ്, കോസ്റ്റൽ പൊലീസ് എന്നിവരുടെ സാന്നിധ്യത്തിൽ കഠിനംകുളം പഞ്ചായത്ത് അംഗം ഡൊറിൽ ജേക്കബിന്‍റെ നേതൃത്വത്തിൽ തീരത്ത് കുഴിച്ചിട്ടു. തുടർച്ചയായ ദിവസങ്ങളിൽ സ്രാവ് കരക്കടിയുന്നതിൽ മത്സ്യത്തൊഴിലാളികളും ആശങ്കയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.