മുഖ്യമന്ത്രിയുടെ വ്യാജക്കത്ത് തയാറാക്കി തട്ടിപ്പ്: ബിജു രാധാകൃഷ്ണന് ആറുവർഷം തടവും പിഴയും

തിരുവനന്തപുരം: സോളാർ ഉപകരണങ്ങളുടെ വിതരണ അവകാശം ലഭിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജക്കത്ത് കാട്ടി ലക്ഷങ്ങൾ തട്ടിയ കേസിൽ ബിജു രാധാകൃഷ്‌ണന് ആറുവർഷം തടവും 1500 രൂപ പിഴയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ. ജയകൃഷ്ണനാണ് ഒരു വർഷം മുമ്പ് വിചാരണ പൂർത്തിയായ കേസിൽ വിധി പറഞ്ഞത്. കോടതിയിൽ ബിജു കുറ്റം സമ്മതിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നാലു വർഷം ജയിലിൽ കിടന്നതു കാരണം ശിക്ഷ കാലയളവ് കുറവ് ചെയ്യണമെന്ന പ്രതിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. സോളാർ വിതരണ കമ്പനിയിൽ നിക്ഷേപകരുടെ വിശ്വാസമാർജിക്കാൻ എറണാകുളത്തെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ െവച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ വ്യാജക്കത്ത് നിർമിച്ച് തിരുവനന്തപുരം സ്വദേശി റാസിഖ് അലിയുടെ പക്കൽനിന്ന് തവണകളായി 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത കേസ്. സ്ഥാപനമുടമ ഫെനിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കി. 2012 നായിരുന്നു കേസിനാസ്പദമായ സംഭവം. കോളിളക്കം സൃഷ്ടിച്ച സോളാർ കേസുമായി ബന്ധപ്പെട്ടതാണ് ഇൗ കേസ്. ബിജു രാധാകൃഷ്ണനെ മാത്രം പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ഇതേ സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടത്തി പണം തട്ടിയെടുത്തെന്ന് കാട്ടി ബിജു രാധാകൃഷ്‌ണൻ, നടി ശാലു മേനോൻ, ശാലുവിൻെറ മാതാവ് കലാദേവി എന്നിവരെ പ്രതികളാക്കി തമ്പാനൂർ പൊലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.