ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ: ലോകായുക്ത വിധി വേഗത്തിലാക്കാൻ പരാതിക്കാരൻ ഹൈകോടതിയിലേക്ക്

*ഓർഡിനൻസ് നിയമമാക്കാൻ സർക്കാർ നിയമസഭ സമ്മേളനം വിളിച്ച സാഹചര്യത്തിലാണ് നീക്കം തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കെതിരായ കേസിൽ ലോകായുക്ത വിധി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ഹൈകോടതിയിലേക്ക്. അടുത്തയാഴ്ച ആദ്യം ഹരജി നൽകുമെന്ന് പരാതിക്കാരനായ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പ്രതിനിധി ആ‌ർ.എസ്. ശശികുമാർ പറഞ്ഞു. മാർച്ച് 18നാണ് കേസിന്‍റെ വാദം പൂർത്തിയാക്കി ലോകായുക്ത വിധി പറയാൻ മാറ്റിയത്. അതിനിടെ, ലോകായുക്തയുടെ അധികാരം കുറക്കുന്ന ഓർഡിനൻസ് സർക്കാർ ഇറക്കി. ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ഓർഡിനൻസ് അസാധുവായി. ഓർഡിനൻസിനു പകരം നിയമസഭ ചേർന്ന് ബിൽ പാസാക്കാൻ സർക്കാർ ഒരുങ്ങുമ്പോഴാണ് പരാതിക്കാരന്‍റെ നീക്കം. ഓർഡിനൻസ് അസാധുവായതോടെ ഭേദഗതിക്ക് മുമ്പുള്ള നിയമം പുനഃസ്ഥാപിക്കപ്പെട്ടു. നിയമമാകുംമുമ്പ് ലോകായുക്ത കേസ് പരിഗണിക്കണമെന്ന ഹൈകോടതി നിർദേശം വന്നാൽ അത് സർക്കാറിന് തിരിച്ചടിയാകും. ദുരിതാശ്വാസനിധിയിൽനിന്ന് മുൻ എം.എൽ.എമാരുടെ കുടുംബത്തിന് സഹായം നൽകിയത് അധികാര ദുർവിനിയോഗമാണെന്നും മന്ത്രിസഭാംഗങ്ങളെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടാണ് ആർ.എസ്. ശശികുമാർ ഹരജി നൽകിയത്. എൻ.സി.പി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപയും പരേതനായ എം.എൽ.എ രാമചന്ദ്രൻ നായരുടെ കുടുംബത്തിന്‍റെ വായ്പ അടയ്ക്കാൻ എട്ടര ലക്ഷം രൂപയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യക്ക് സർക്കാർ ജോലിയും 20 ലക്ഷം രൂപയും നൽകിയതിനെതിരെയാണ് പരാതി. 'കാട്ടിലെ തടി തേവരുടെ ആന' എന്ന രീതിയിലാണ് ദുരിതാശ്വാസ നിധിയിൽനിന്ന് സർക്കാറുകൾ പണം അനുവദിക്കുന്നതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചിരുന്നു. മന്ത്രിസഭയുടേത് കൂട്ടായ തീരുമാനമാണെന്നും അത് ലോകായുക്തയിൽ ചോദ്യം ചെയ്യാൻ പാടില്ലെന്നും ദുരിതമനുഭവിക്കുന്നവരെ സർക്കാർ സഹായിക്കുമെന്ന സന്ദേശമാണ് ഈ തീരുമാനത്തിലുള്ളതെന്നും സർക്കാർ അറ്റോണി ടി.എ. ഷാജി വാദിച്ചെങ്കിലും സർക്കാർ ഖജനാവിൽനിന്ന് എടുത്തല്ല ഔദാര്യം കാട്ടേണ്ടതെന്നായിരുന്നു ലോകായുക്തയുടെ മറുപടി. ദുരിതാശ്വാസ നിധി അനുവദിക്കുന്നതിന് മാനദണ്ഡങ്ങളുണ്ടെന്നും അത് മന്ത്രിസഭക്കും ബാധകമാണെന്നും ഉപലോകയുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും നിരീക്ഷിച്ചിരുന്നു. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.