കടലാസ് ചാർട്ടുകളില്ല, ടി.ടി.ഇമാരുടെ പരിശോധന ഇനി ഡിജിറ്റൽ

തിരുവനന്തപുരം: ട്രെയിനുകളിലെ ടിക്കറ്റ് പരിശോധനക്ക് കടലാസ് ചാർട്ടിന് പകരം ടി.ടി.ഇമാർക്ക് ഇനിമുതൽ ടാബുകളുടെ മാതൃകയിലുള്ള ഹാൻഡ് ഹെൽഡ് ടെർമിനലുകൾ (എച്ച്.എച്ച്.ടി). പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ടിക്കറ്റ് പരിശോധന വേഗത്തിലാക്കലാണ് ലക്ഷ്യം. നിലവിൽ ദക്ഷിണ റെയിൽവേക്ക് ആകെ 857 ഹാൻഡ് ഹെൽഡ് ടെർമിനലുകൾ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ വഞ്ചിനാട് എക്സ്പ്രസിൽ പരീക്ഷണാടിസ്ഥാനത്തിൽ എച്ച്.എച്ച്.ടികൾ ഏർപ്പെടുത്തിയിരുന്നു. ദക്ഷിണ റെയിൽവേക്ക് ലഭിച്ച 857 എച്ച്.എച്ച്.ടികളിൽ 148 എണ്ണം തിരുവനന്തപുരം ഡിവിഷനാണ്. 140 എണ്ണം പാലക്കാട് ഡിവിഷനും ലഭിക്കും. ചെന്നൈ-246, തിരുച്ചിറപ്പള്ളി-101, മധുര -98, സേലം -124 എന്നിങ്ങനെയാണ് മറ്റ് ഡിവിഷനുകൾക്കുള്ള വിഹിതം. ടിക്കറ്റ് പരിശോധനയിൽ എച്ച്.എച്ച്.ടി വിന്യസിക്കുന്നതോടെ യാത്രാവേളയിൽ ഒഴിഞ്ഞുകിടക്കുന്ന ബർത്തുകൾ വേഗത്തിൽ കണ്ടെത്താനും അവ യാത്രക്കാർക്ക് അനുവദിക്കാനുമാകും. ബർത്തുകൾ അനുവദിക്കുന്നതിൽ കൂടുതൽ സുതാര്യത ലഭിക്കും. ഒഴിഞ്ഞുകിടക്കുന്ന സീറ്റ് വിവരങ്ങൾ ടി.ടി.ഇമാർക്ക് എച്ച്.എച്ച്.ടി വഴി അപ്ഡേറ്റ് ചെയ്യാം. സ്റ്റേഷനുകളിൽനിന്ന് യാത്രക്കാർക്ക് ഒഴിഞ്ഞുകിടക്കുന്ന ബർത്തുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭിക്കും. ഇതുവഴി കറന്‍റ് ബുക്കിങ്ങുള്ള സ്റ്റേഷനുകളിൽനിന്ന് യാത്രക്കാർക്ക് ഇത്തരം സീറ്റുകൾ റിസർവ് ചെയ്യാനാകും. കടലാസ് ചാർട്ടിലാണെങ്കിൽ ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തുമ്പോൾ മാത്രമേ ഒഴിവ് വിവരങ്ങൾ അറിയാൻ കഴിയൂ. ഇന്‍റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്ത സമയങ്ങളിലും പ്രവർത്തിക്കും വിധമാണ് എച്ച്.എച്ച്.ടികളുടെ രൂപകൽപന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.