നീർച്ചാലില്ല; താഴെ വെട്ടിയറ പാടശേഖരത്തിൽ നെൽകൃഷി പ്രതിസന്ധിയിൽ

കല്ലമ്പലം: കൃഷിയിറക്കാൻ തയാറായി കർഷകർ, നീർച്ചാലുകൾ പുനഃസ്ഥാപിക്കൽ പ്രതിസന്ധിയിൽ. അധികൃതരുടെ ക്രിയാത്മക ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ താഴെ വെട്ടിയറ പാടശേഖരത്തിലാണ് പ്രതിസന്ധി. നാവായിക്കുളം പഞ്ചായത്തിലെ ബൃഹത്തായ കൃഷിയിടങ്ങളിൽ ഒന്നാണ് താഴെ വെട്ടിയറ പാടശേഖരം. പതിറ്റാണ്ടുകളായി തരിശ് കിടക്കുന്ന പാടശേഖരമാണിത്. വലിയ നെൽപാടത്തിന്‍റെ നല്ലൊരു ഭാഗം ഇതിനകം നികത്തി പുരയിടമാക്കിക്കഴിഞ്ഞു. നെൽകൃഷിയിലെ നഷ്ടം പറഞ്ഞ്​ കർഷകർ പലരും പാടങ്ങൾ വിൽക്കുകയും വാങ്ങിയവർ നികത്തി പുരയിടമാക്കുകയോ കരകൃഷി ആരംഭിക്കുകയോ ചെയ്തു. ഇതോടെ നീർച്ചാലുകൾ വ്യാപകമായി നികത്തപ്പെട്ടു. ജല​േസചന സൗകര്യം ഇല്ലാതായതോടെ അവശേഷിച്ച കർഷകർക്ക് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയായി. സംസ്ഥാന സർക്കാറും കൃഷിവകുപ്പും നെൽകൃഷി പ്രോത്സാഹനത്തിനും തരിശുരഹിത പദ്ധതിക്കും പിന്തുണയേകിയതോടെ കർഷകരിൽ പലരും വീണ്ടും കൃഷി ഇറക്കാൻ സന്നദ്ധരായി. എന്നാൽ ജലസേചന സൗകര്യം ഇല്ലാത്തത് ഇവർക്ക് തടസ്സമായി. പാടശേഖരസമിതിയുടെ ഇടപെടലിന്‍റെ ഫലമായി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി നീർച്ചാൽ പുനരുദ്ധാരണം ആരംഭിച്ചു. ഇതോടെ വയൽ നികത്തി പുരയിടമാക്കിയ ഒരു വിഭാഗം വസ്തു ഉടമകൾ അവരുടെ വസ്തുവിലൂടെ നീർച്ചാൽ തെളിക്കുന്നതിന് എതിരെ രംഗത്ത് വന്നു. ഇതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. നീർച്ചാലുകൾ പൂർണ തോതിൽ പുനഃസ്ഥാപിച്ചാൽ മാത്രമേ അവശേഷിക്കുന്ന ഏക്കർ കണക്കിന് പാടശേഖരങ്ങളിൽ കൃഷി ആരംഭിക്കാൻ കഴിയൂ. പാടശേഖര സമിതിയുടെ പ്രവർത്തനത്തിൽ തരിശിട്ടിരുന്ന വസ്തു ഉടമകൾ കൃഷി ഇറക്കുവാൻ തയാറായി രംഗത്ത് വരുകയും ഇതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ നീർച്ചാൽ തെളിക്കൽ പ്രതിസന്ധിയിൽ ആയതോടെ കർഷകർ ആശങ്കയിലാണ്. തർക്കം ഉന്നയിക്കുന്നവരുമായി പാടശേഖരസമിതി പലവട്ടം ചർച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായിട്ടില്ല. Twatl neerchal താഴെ വെട്ടിയറ പാടശേഖരത്തിൽ നികത്തിയ ഭൂമിയിലെ പുനഃസ്ഥാപിച്ച നീർച്ചാലുകളിൽ ഒന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.