ആറ്റിങ്ങൽ നഗരത്തിലെത്തിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

ആറ്റിങ്ങൽ: നഗരത്തിലെത്തിയ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചുകൊന്നു. നഗരസഭ പത്താം വാർഡ് വേലാംകോണത്താണ് കാട്ടുപന്നികൾ എത്തിയത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. റോഡിലാണ് ആദ്യം പന്നികളെ കണ്ടത്. ആദ്യം കണ്ടവർ വിരട്ടിയോടിക്കാൻ ശ്രമിച്ചപ്പോൾ അവരെ ആക്രമിക്കാൻ പന്നികൾ പാഞ്ഞടുത്തു. ഇതോടെ ജനം സുരക്ഷിത സ്ഥലത്തേക്ക് മാറി. സമീപത്തെ വീട്ടിലെ പറമ്പിലേക്ക് നാല്​ പന്നികൾ അടങ്ങുന്ന സംഘം പ്രവേശിച്ചു. എന്നാൽ, വീട്ടുകാർ ബഹളം വെച്ച് പന്നിക്കൂട്ടത്തെ പുറത്തേക്ക് ആട്ടിയോടിച്ചു. ഇതിനിടയിൽ പത്മനാഭത്തിൽ വിനേഷിന്റെ വീട്ടുവളപ്പിലേക്ക് കാട്ടുപന്നിക്കൂട്ടം കടന്നുകയറി. വിനേഷിന്റെ ഒരേക്കറോളം വരുന്ന പുരയിടത്തിലെ പൊന്തക്കാട്ടിലേക്ക് ഓടിയൊളിക്കുകയായിരുന്നു. അയൽവാസി ഫോണിലൂടെ വിവരം വിനേഷിനെ അറിയിച്ചു. നാട്ടുകാർ ഗേറ്റ് അടച്ചശേഷം നഗരസഭ ചെയർപേഴ്സനെയും പൊലീസിനെയും വിവരമറിയിച്ചു. ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഫോറസ്റ്റ് റേഞ്ച് ഓഫിസറുമായി ബന്ധപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ സ്പെഷൽ സ്ക്വാഡിലെ പരിശീലനം ലഭിച്ച ഷാർപ് ഷൂട്ടറായ അനിൽ സ്ഥലത്തെത്തി പന്നിക്കൂട്ടത്തിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പൊന്തക്കാട്ടിനുള്ളിൽ മറഞ്ഞിരിക്കുന്ന പന്നിക്കൂട്ടത്തെ വീട്ടുകാര്യസ്ഥൻ കണ്ടെത്തി. പൊടുന്നനെ അയാളെ ആക്രമിക്കാൻ പാഞ്ഞടുത്ത രണ്ടു പന്നികളെ വെടിവെച്ച് വീഴ്ത്തി. സംഘത്തിൽ ശേഷിച്ച രണ്ടെണ്ണം പുരയിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ചിതറിയോടി. ഇവയെ പിന്തുടർന്ന് വെടിവെച്ച് വീഴ്ത്തി. പുരയിടത്തിന് ഉയരത്തിലുള്ള ചുറ്റുമതിൽ ഉള്ളതിനാൽ വീട്ടുവളപ്പ് കടന്ന് പോകാൻ ഇവക്ക് സാധിച്ചിരുന്നില്ല. പുരയിടത്തിലേക്ക് കടന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ വാഴ, മരച്ചീനി തുടങ്ങിയ വിളകളും ഇവ നശിപ്പിച്ചിരുന്നു. ടെക്നോപാർക്കിലെ ഉദ്യോഗസ്ഥനായ വിനേഷിന്റെ വീട്ടിൽ അദ്ദേഹത്തെകൂടാതെ വൃദ്ധമാതാവും രണ്ട്​ കുട്ടികളും ഭാര്യയുമാണ് ഉണ്ടായിരുന്നത്. പന്നികളെ വെടിവെച്ച് കൊല്ലുന്നതുവരെ വീട്ടുകാർ പുറത്തിറങ്ങാതെ ഇരിക്കേണ്ടി വന്നു. നഗരസഭ ഹെൽത്ത് സ്ക്വാഡ് സ്ഥലത്തെത്തി മഹസർ തയാറാക്കിയശേഷം പന്നികളെ മറവുചെയ്തു. വലിയതോതിൽ ജനക്കൂട്ടവും തുടർന്ന് ഇവിടെ തടിച്ചുകൂടി. Twatl kattupanni നഗരത്തിലെത്തിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.