'ശുചീകരണ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം നഗരസഭ ഉറപ്പാക്കണം'

തിരുവനന്തപുരം: നഗരസഭയുടെ കീഴിൽ വിവിധ വാർഡുകളിൽ വർഷങ്ങളായി ജൈവ-അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ശുചീകരണ തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്ന നഗരസഭാ ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്ന് എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി നഗരത്തിന്‍റെ പ്രധാന വാർഡുകളിലെ വീടുകളിൽ ചെന്ന് ജൈവ-അജൈവ മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയുള്ള നഗരമാക്കി മാറ്റുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന തൊഴിലാളികളാണിവർ. അതുകൊണ്ടുതന്നെ ഈ വിഭാഗം തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കാൻ നഗരസഭാ അധികാരികൾ പ്രത്യേക താൽപര്യമെടുക്കണമെന്നും പുതിയതായി കർമസേനകൾ രൂപവത്കരിക്കുമ്പോൾ ഈ വിഭാഗം തൊഴിലാളികളെയും അതിൽ ഉൾപ്പെടുത്തി അവരുടെ തൊഴിൽ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ല ശുചീകരണ തൊഴിലാളി യൂനിയൻ ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മറ്റി അംഗം പി.എസ്. നായിഡു അധ്യക്ഷത വഹിച്ച കൺവെൻഷനിൽ യൂനിയൻ ജനറൽ സെക്രട്ടറി കല്ലയം ജോയി, സുനിൽ മതിലകം, കാലടി പ്രേമചന്ദ്രൻ, മൈക്കിൾ ബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ശരത് സ്വാഗതവും പാപ്പാട് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.