തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയും മരണങ്ങളും ആശങ്ക ഉയർത്തിയിരിക്കെ, തെരുവുനായ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടിയോളം വർധന. സാധാരണ നായ് കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം വർഷത്തിൽ ഒരു ലക്ഷത്തോളം എത്താറുണ്ടെങ്കിലും ഈ വർഷം ഏഴുമാസത്തിനിടെ, അത് ഒരു ലക്ഷം കടന്നതായാണ് വിവരം. തെരുവുനായ് ഉൾപ്പെടെ വളർത്തുമൃഗങ്ങളുടെ കടിയേറ്റെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ പേവിഷ വാക്സിനും ക്ഷാമം നേരിടുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽനിന്ന് കഴിഞ്ഞ ആഴ്ച എത്തിച്ച 5000 വയ്ൽ പേവിഷ വാക്സിൻ ഒറ്റ ആഴ്ചകൊണ്ടാണ് തീർന്നത്. ഇതിനിടെ, അസ്വാഭാവികമായ സാഹചര്യങ്ങളിൽ ചത്തമൃഗങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനകളിൽ തെരുവുനായ്ക്കൾ ഉൾപ്പെടെ 20 ശതമാനത്തിനും പേ വിഷബാധയെന്നതും ആശങ്കയിരട്ടിയാക്കി. കോട്ടയത്ത് അടുത്തിടെ ചത്ത 33 മൃഗങ്ങളെ പരിശോധിച്ചതിൽ 17 എണ്ണത്തിനും പേവിഷബാധ കണ്ടെത്തി. ഒരു വർഷത്തിനിടെ, 6000ത്തിലധികം പേർക്കാണ് ഇവിടെ തെരുവുനായുടെ കടിയേറ്റത്. ഇത് ഗൗരവതരമെന്നാണ് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. സംസ്ഥാനത്ത് നായ്കടി ഏൽക്കുന്നവരുടെ എണ്ണം രണ്ടും മൂന്നും ഇരട്ടി വര്‍ധിച്ചതായി ആരോഗ്യവകുപ്പും സമ്മതിക്കുന്നു. ഇത് കണക്കിലെടുത്ത് പേ വിഷബാധയും അതുമൂലമുള്ള മരണങ്ങളും ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മപരിപാടി ആരംഭിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേ വിഷബാധക്കെതിരെ പ്രതിരോധം ശക്തമാക്കാനാണ് തീരുമാനം. ജൂലൈയിൽ ഒരു മരണമുൾപ്പെടെ കഴിഞ്ഞ ഏഴുമാസത്തിനിടെ, 14 പേവിഷമരണങ്ങളാണ് സംസ്ഥാനത്ത് സംഭവിച്ചത്. അതിൽ വാക്സിൻ സ്വീകരിച്ചവരും ഉൾപ്പെടുന്നു. മുമ്പെങ്ങുമില്ലാത്ത വിധം എന്തുകൊണ്ട് ഇപ്പോൾ വാക്സിൻ സ്വീകരിച്ചവർ മരിക്കുന്നെന്നത് സംബന്ധിച്ച് സമഗ്ര പഠനം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കേരളത്തിൽ നായ്കടിച്ചോ, മൃഗങ്ങൾ കടിച്ചോ ഒരാൾ പോലും മരിക്കാൻ പാടില്ല, അത്തരമൊരു സാഹചര്യമില്ലാതാക്കുകയാണ് വേണ്ടതെന്നും വാദം ഉയർന്നിട്ടുണ്ട്. അതിന്‍റെ ഭാഗമായി ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ കേരള ശാഖയും ഇന്ത്യൻ അസോസിയേഷൻ ഫോർ പ്രിവന്‍റിവ് ആൻഡ് സോഷ്യൽ മെഡിസിനും സംയുക്തമായി വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക മാർഗരേഖ തയാറാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ അസോസിയേറ്റ് പ്രഫസറും എപ്പിഡമോളജിസ്റ്റുമായ ഡോ. എ. അൽത്താഫ് പറഞ്ഞു. എ. സക്കീർ ഹുസൈൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.