സമൂഹമാധ്യമത്തിൽ ആത്മഹത്യ സൂചന; ടാങ്കർ ലോറിയിൽ കാർ ഇടിപ്പിച്ച് പിതാവും മകനും മരിച്ചു

ആറ്റിങ്ങൽ: സമൂഹമാധ്യമത്തിൽ ആത്മഹത്യ സൂചന നൽകിയ ശേഷം ടാങ്കർ ലോറിയിൽ കാർ ഇടിപ്പിച്ച് പിതാവും മകനും മരിച്ചു. നെടുമങ്ങാട് കരുപ്പൂര് മല്ലമ്പറക്കോണം കേശവഭവനിൽ പ്രകാശ് (50), മകൻ ശിവദേവ് (11) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30ഓടെ ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിലായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ടാങ്കർ ലോറിയിൽ എതിർദിശയിൽനിന്ന് വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും ലോറിയുടെ മുൻഭാഗവും തകർന്നു. നാട്ടുകാരും അഗ്നിരക്ഷസേനയും പൊലീസും സംയുക്തമായി നടത്തിയ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് കാറിനുള്ളിൽ കുടുങ്ങിയ പ്രകാശിനെയും മകനെയും പുറത്തെടുത്തത്. ഉടൻ ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാട്സ്ആപ് സ്റ്റാറ്റസായി പ്രകാശ് ആത്മഹത്യ സൂചന നൽകിയിരുന്നു. പ്രകാശിൽനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. വിദേശത്തുള്ള ഭാര്യയുടെ സൗഹൃദങ്ങൾ സൃഷ്ടിച്ച കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പ്രകാശ് നിലവിൽ താമസിക്കുന്നത് തിരുവനന്തപുരം പേരൂർക്കട നെട്ടയം മണികണ്ഠേശ്വരം ഇരിക്കുന്നം റെസിഡന്‍റ്സ് അസോസിയഷൻ പരിധിയിലെ വാടക വീട്ടിലാണ്. അവിടെ പൊലീസ് സ്റ്റേഷനിൽ ഭാര്യക്കെതിരെ നേരത്തേ പരാതി നൽകിയിരുന്നു. ആറ്റിങ്ങൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.