നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ച കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണം -സി.പി.എം

തിരുവനന്തപുരം: നേമം റെയിൽവേ കോച്ച് ടെർമിനൽ പദ്ധതി ഉപേക്ഷിച്ച കേന്ദ്ര തീരുമാനത്തിനെതിരെ സി.പി.എം. തീരുമാനം പുനഃപരിശോധിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും ഐ.ബി. സതീഷ് എം.എൽ.എയും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പദ്ധതി ഉപേക്ഷിച്ചത് കേരളത്തി‍ൻെറ റെയിൽവേ വികസനത്തി‍ൻെറ കാര്യത്തിൽ ആത്മഹത്യപരമായിരിക്കും. പദ്ധതി ഉപേക്ഷിച്ച വിവരം പോലും തുറന്നുപറയാതെ ജനങ്ങളെ നിരന്തരം കബളിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി സ്റ്റേഷനുകളിലെ നിലവിലെ സൗകര്യം ഉപയോഗിച്ച് ഇനി ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാനാകില്ല. അതിനാൽ നേമം ടെർമിനൽ ഒരു കാരണവശാലും ഉപേക്ഷിക്കാൻ പാടില്ല. ഉപേക്ഷിച്ച തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. റെയിൽവേ അംബ്രല്ലാ വർക്കി‍ൻെറ ഭാഗമായി 2019 മാർച്ചിൽ നേമം റെയിൽവേ കോച്ച് ടെർമിനൽ പദ്ധതിക്ക് തറക്കല്ലിട്ടല്ലാതെ ഒരടിപോലും മുന്നോട്ടുപോയില്ല. ഇത് കടുത്ത വഞ്ചനയാണ്. എക്കാലവും റെയിൽവേ മേഖലയിൽ കേരളത്തെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ച വിഷയത്തിൽ ജില്ലയിലെ രണ്ട് കോൺഗ്രസ് എം.പിമാരും ഇതേവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. സംസ്ഥാനത്തി‍ൻെറ വികസനത്തിൽ ഒട്ടും താൽപര്യമില്ലാത്ത ഇവർ വികസനം മുടക്കാനാണ് ശ്രമിക്കുന്നത്. പദ്ധതി ഉപേക്ഷിച്ച വിഷയത്തിൽ ബി.ജെ.പി നേതൃത്വം പ്രതികരിക്കണം. കേന്ദ്ര സർക്കാറി‍ൻെറ അവഗണനക്കെതിരെ ഘടകകക്ഷികളുമായി ആലോചിച്ച് സമരം തുടങ്ങുമെന്നും നേതാക്കൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.