അയിരൂർ ബാബു കൊലക്കേസ്: വിചാരണ നാളെ തുടങ്ങും

തിരുവനന്തപുരം: ലോട്ടറിക്കച്ചവടം നടത്തിയിരുന്ന അയിരൂർ ഇലകമൺ പാണിൽ കോളനി ഒലിപ്പുവിള വീട്ടിൽ ബാബുവിനെ (58) മകളുടെ മുന്നിലിട്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ വിചാരണ തിങ്കളാഴ്ച തുടങ്ങും. തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി കെ. വിഷ്ണു മുമ്പാകെയാണ് വിചാരണ നടപടികൾ ആരംഭിക്കുക. നെയ്യാറ്റിൻകര പെരുമ്പഴുതൂർ മൊട്ടക്കാട് കോളനിയിൽ വിജയ് എന്ന ബിജോയ് (25) ഇലകമൺ പാണിൽ ലക്ഷംവീട് കോളനിയിൽ താമസക്കാരായ ഉണ്ണി എന്ന സൈജു (32), കണ്ണൻ എന്ന സജീവ് (22) എന്നിവരാണ് കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികൾ. 2015 ജനുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടാംപ്രതി പാണിൽ കോളനിയിലെ പൊതുടാപ്പിൽനിന്ന് നഗ്നനായി കുളിച്ചത് വിലക്കിയതാണ് കൊലക്കുള്ള കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കൃത്യദിവസം രാത്രി ഒമ്പതിന് പ്രതികൾ പൊതുടാപ്പ് പരിസരത്ത് വരുകയും രണ്ടാംപ്രതി ഉടുതുണിയില്ലാതെ കുളിക്കുന്നത് കൊല്ലപ്പെട്ട ബാബു ഉൾപ്പെടെയുള്ള കോളനി നിവാസികൾ ചോദ്യം ചെയ്തു. കോളനി നിവാസികളും പ്രതികളും തമ്മിലുള്ള വാക്കേറ്റത്തിനിടെ ചെണ്ട മുറുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് ഒന്നാം പ്രതി ബാബുവിന്‍റെ തലക്കടിക്കുകയായിരുന്നു. സ്ഥലത്ത് കുഴഞ്ഞുവീണ ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ബാബുവിന്‍റെ മകൾ മിനിമോൾ, ഭാര്യ സിന്ധു എന്നിവരാണ് ദൃക്സാക്ഷികൾ. പ്രോസിക്യൂഷനുവേണ്ടി എം. സലാഹുദീൻ കോടതിയിൽ ഹാജരാകും. 27 സക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കും. വർക്കല പൊലീസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ബി. വിനോദാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.