ആർ.ഡി.ഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വർണവും പണവും കാണാതായി വൻതിരിമറി; സംഭവം സ്ഥിരീകരിച്ച് ആർ.ഡി.ഒ

തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വർണവും പണവും കാണാതായി; സംഭവം ആർ.ഡി.ഒ മാധവിക്കുട്ടി സ്ഥിരീകരിച്ചു. സ്വർണം നഷ്ടപ്പെട്ടത് തന്‍റെ കാലത്തല്ലെന്നും 2010 നും 2019 നും ഇടയിലുള്ള കാലത്താണെന്നും അവർ വിശദീകരിക്കുന്നു. ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കുമെന്നും വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ആർ.ഡി.ഒ വ്യക്തമാക്കി. ഇതുസംബന്ധിച്ച വിവരം സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ചതായും അറിയുന്നു. എന്നാൽ, ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കാണാതായത്. അസ്വാഭാവിക മരണം ഉൾപ്പെടെയുണ്ടാകുമ്പോൾ ആർ.ഡി.ഒ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം തൊണ്ടിമുതലായി സൂക്ഷിക്കുന്ന സ്വർണവും പണവുമാണ് മോഷണം പോയതെന്നാണ് വിവരം. 2011ല്‍ മരിച്ച മുരുക്കുംപുഴ സ്വദേശിനിയുടെ ബന്ധുക്കള്‍ സ്വർണത്തിനായി സമീപിച്ചപ്പോഴാണ് സ്വര്‍ണത്തില്‍ കുറവ് വന്നതായി കണ്ടത് . ഇതോടെ വർഷങ്ങൾ പഴക്കമുള്ള രജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കാന്‍ ആർ.ഡി.ഒ ഉത്തരവിട്ടു. ആര്‍.ഡി.ഒയുടെ സമയോചിതമായ ഇടപെടലാണ് സംഭവം പുറത്തറിയാൻ കാരണമായത്. വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ, കൊലപാതകം തുടങ്ങിയ കേസുകളില്‍ മരണപ്പെട്ടവര്‍ മരണസമയത്ത് ധരിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് കാണാതായത്. ഉദ്യോഗസ്ഥര്‍ അറിയാതെ ഈ സ്വർണവും പണവും എടുത്തുമാറ്റാന്‍ സാധിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.