ദേവസ്വം ഫണ്ടിൽനിന്ന് സർക്കാറിന്‍റെ ദുരിതാശ്വാസ നിധിയിലേക്കടക്കം നൽകാനാവില്ലെന്ന് ഹൈകോടതി ഫുൾബെഞ്ച്

കൊച്ചി: ഗുരുവായൂർ ദേവസ്വം ഫണ്ടിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സർക്കാർ ഏജൻസിയിലേക്കോ പണം നൽകാൻ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് വനിത ജഡ്ജിമാർ മാത്രമടങ്ങുന്ന ഹൈകോടതി ഫുൾ ബെഞ്ചിന്‍റെ ഉത്തരവ്. ദേവസ്വം ഫണ്ടിൽനിന്ന് സംഭാവനകൾ നൽകാനാവില്ലെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ റിവ്യൂ ഹരജികൾ തള്ളിയാണ് ജസ്റ്റിസ് അനുശിവരാമൻ, ജസ്റ്റിസ് വി. ഷെർസി, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വനിത ജഡ്‌ജിമാർ മാത്രം ഉൾപ്പെട്ട ഫുൾ ബെഞ്ച് സിറ്റിങ് നടത്തി വിധി പറയുന്നത് കേരള ഹൈകോടതിയുടെ ചരിത്രത്തിലാദ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2019ൽ പ്രളയ ദുരിതാശ്വാസമായും 2020ൽ കോവിഡ് വ്യാപനം രൂക്ഷമായപ്പോഴും അഞ്ചു കോടി രൂപ വീതം ദേവസ്വം മാനേജിങ് കമ്മിറ്റി നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വിവിധ ഹിന്ദു സംഘടനകളും ഭക്തരും നൽകിയ ഹരജികളാണ് കേസിനാധാരം. പ്രളയ ദുരിതാശ്വാസം നൽകിയതിനെ എതിർത്ത് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നൽകിയ ഹരജി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. എന്നാൽ, കോവിഡ് വ്യാപന സമയത്ത് പണം നൽകിയതിനെതിരായ ഹരജികളിൽ മറ്റൊരു ഡിവിഷൻ ബെഞ്ച് വിപരീത നിലപാടാണ് സ്വീകരിച്ചത്. തുടർന്നാണ് ഹരജികൾ ഫുൾ ബെഞ്ചിന് വിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.