മെഡിക്കൽ കോളജ്: മത്സ്യബന്ധന വകുപ്പും കേരള നോളെജ് ഇക്കോണമി മിഷനും വിജ്ഞാനകേരളവും സംയുക്തമായി മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ട തൊഴിലന്വേഷകർക്കായി സംഘടിപ്പിച്ച തൊഴിൽമേളയിൽ 188 പേർക്ക് ജോലി ലഭിച്ചു. 29 പ്രമുഖ കമ്പനികൾ തൊഴിൽ ദാതാക്കളായി എത്തിയ തൊഴിൽമേളയിൽ 252 പേരാണ് പങ്കെടുത്തത്.
തിരുവനന്തപുരം കണ്ണമ്മൂല ജോൺ കോക്സ് മെമ്മോറിയൽ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന ജോബ് ഫെസ്റ്റ് ഫിഷറീസ് വകുപ്പ് ഡയറക്ടർ വി. ചെൽസാ സിനി ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി സമൂഹത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് പരിശീലനവും തൊഴിലും ലഭ്യമാക്കുന്നതിന് മത്സ്യബന്ധന വകുപ്പ് കേരള നോളെജ് ഇക്കോണമി മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയായ തൊഴിൽതീരത്തിന്റെ ഭാഗമായാണ് തൊഴിൽമേള നടത്തുന്നത്.
തൊഴിൽ മേളക്ക് മുമ്പായി പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പ്രത്യേക ഓറിയന്റേഷൻ ക്ലാസ് നടത്തി. എങ്ങനെ അഭിരുചിക്കനുസരിച്ച് തൊഴിൽ തെരഞ്ഞെടുക്കാം, ആത്മവിശ്വാസത്തോടെ എങ്ങനെ ജോബ് ഇന്റവ്യൂ അഭിമുഖീകരിക്കാം എന്നീ വിഷയങ്ങളിലായിരുന്നു ഓറിയന്റേഷൻ.
നോളജ് ഇക്കോണമി മിഷന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. സ്പോട്ട് രജിസ്ട്രേഷൻ സംവിധാനവും ഒരുക്കിയിരുന്നു.
ഗൗരീശപട്ടം വാർഡ് കൗൺസിലർ അഡ്വ. സി. പാർവതി അധ്യക്ഷയായി. കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. ഫിഷറീസ് വകുപ്പ് ജോയൻറ് ഡയറക്ടർ ആർ. അമ്പിളി, അഡീഷണൽ ഡയറക്ടർ സ്മിത ആർ. നായർ, ജോൺ കോക്സ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. എ.എസ്. അൻഷാദ്, മത്സ്യത്തൊഴിലാളി യൂനിയൻ നേതാക്കളായ പൂന്തുറ ജൈസൺ, ഹഡ്സൺ ഫെർണാണ്ടസ്, പ്രോഗ്രാം മാനേജർ പി.കെ. പ്രിജിത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എ. പി. ഷീജ മേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.