മരുതികുന്ന് ഉപതെരഞ്ഞെടുപ്പ് വിജയം, പഞ്ചായത്ത് ഭരണം നിലനിർത്തി എൽ.ഡി.എഫ്​

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതികുന്നിൽ ഉപതെരഞ്ഞെടുപ്പിൽ വിജയത്തോടെ പഞ്ചായത്ത് ഭരണം നിലനിർത്തി എൽ.ഡി.എഫ്. എൽ.ഡി.എഫിന് വേണ്ടി മത്സരിച്ച സി.പി.എമ്മിലെ സവാദ് 22 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 462 വോട്ട് സവാദിന് ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ രാമചന്ദ്രൻ 440 വോട്ടും എസ്.ഡി.പി.ഐ സ്ഥാനാർഥി നസീറുദീൻ 347 വോട്ടും ബി.ജെ.പി സ്ഥാനാർഥി രാജീവ് 340 വോട്ടും ബി.എസ്.പി സ്ഥാനാർഥി ദിനേശ് 125 വോട്ടും നേടി. നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് എട്ട്, യു.ഡി.എഫ് എട്ട്, എൻ.ഡി.എ അഞ്ച് എന്നതായിരുന്നു കക്ഷിനില. ഉപതെരഞ്ഞെടുപ്പിൽ ജയിക്കുന്നവർക്ക് പഞ്ചായത്ത് ഭരണം ലഭിക്കും. ഇതിനാൽതന്നെ എൽ.ഡി.എഫും യു.ഡി.എഫും ലഭ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗപ്പെടുത്തിയാണ് പ്രചാരണം നടത്തിയത്. വാർഡിന് മധ്യഭാഗത്ത് കൂടിയാണ് നിർദിഷ്ട കെ- റെയിൽ കടന്നുപോകുന്നത്. ആരാധനാലയ ഭൂമികളും ഇവിടെ ഏറ്റെടുക്കപ്പെടും. ഈ സാഹചര്യങ്ങൾ എൽ.ഡി.എഫിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ, വീട് കയറിയുള്ള പ്രചാരണത്തിലൂടെ എതിർപ്പിനെ മറികടക്കുകയും വികസനത്തിനും ലഭിക്കുന്ന ഉയർന്ന നഷ്ടപരിഹാരത്തിനുമായി വോട്ട് നേടിയെടുക്കുകയും ചെയ്തു. എൽ.ഡി.എഫിനും യു.ഡി.എഫിനും ഒപ്പം എസ്.ഡി.പി.ഐ ബി.ജെ.പി കക്ഷികളും ശക്തമായ സ്വാധീനമുള്ള വാർഡാണ്. അതിനാൽതന്നെ ചതുഷ്കോണ മത്സരമാണ് നടന്നത്. മുൻ തദ്ദേശതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 465 ഉം, എസ്.ഡി.പി.ഐക്ക് 435 ഉം ബി.ജെ.പിക്ക് 375 ഉം യു.ഡി.എഫിന് 195 ഉം വോട്ടാണ് ലഭിച്ചത്. പ്രചാരണത്തിന് നാല് മുന്നണികൾക്കും അവരുടെ ജില്ലാ നേതൃത്വം തന്നെ നേരിട്ട് ഇടപെട്ടിരുന്നു. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനരംഗത്ത് ഇറങ്ങിയ സവാദ് നിലവിൽ പ്രവാസി സംഘം കിളിമാനൂർ ഏരിയ കമ്മിറ്റി അംഗവും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി അംഗവുമാണ്. Twatl savad ldf മരുതികുന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫിലെ സവാദ് Twatl ahlada prakadanam മരുതികുന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.