തൃശൂർ: ജില്ലയിൽ കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതൽ ഈ വർഷം ഫെബ്രുവരി എട്ടു വരെ കാട്ടാനയുടെ ആക്രമണത്തിൽ ജില്ലയിൽ കൊല്ലപ്പെട്ടത് ഏഴുപേർ. അതിരപ്പിള്ളിയിൽ കണ്ണൻകുഴിയിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ടതടക്കം ഏഴു പേർ കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചിട്ടും അധികൃതർക്ക് കുലുക്കമില്ല. മരിച്ച ഏഴു പേരും ചാലക്കുടി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിന് പരിധിയിലെ റേഞ്ചുകളിൽ നിന്നുള്ളവരാണ്.
കഴിഞ്ഞ വർഷം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറു പേരിൽ ഒരാളുടെ കുടുംബത്തിന് മാത്രമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 10 ലക്ഷം രൂപയുടെ ധനസഹായം നൽകിയിട്ടുള്ളത്. മൂന്നു പേർക്ക് സംഭവം നടന്ന ഉടൻ അഞ്ച് ലക്ഷം രൂപ വീതം നൽകിയിരുന്നു. മുഴുവൻ തുകയും ലഭ്യമാക്കാൻ ആവശ്യമായ രേഖകൾ റേഞ്ച് ഓഫിസുകളിൽ ഹാജരാക്കിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, രണ്ട് പേരുടെ ആശ്രിതർക്ക് ഇതുവരെയും ഒന്നും നൽകിയിട്ടില്ല. ഒരാളുടെ അനന്തരാവകാശി ആരെന്നത് സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനാലും മറ്റൊരാൾ കേസിൽ ഉൾപ്പെട്ടതിനാലും ധനസഹായം കൈമാറാൻ സാധിക്കാതിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കേസിൽ ഉൾപ്പെട്ടയാളുടെ കുടുംബത്തിനുള്ള ധനസഹായം അടുത്ത ദിവസം കൈമാറിയേക്കും. കണ്ണൻകുഴിയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് അടിയന്തര സഹായമായി തിങ്കളാഴ്ച അഞ്ച് ലക്ഷം കൈമാറിയിരുന്നു. പാലപ്പിള്ളിയില്‍ ഏഴു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഒരേദിവസം മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ടുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞ ആഗസ്റ്റ് 30ന് പാലപ്പിള്ളി ഒഴുക്കപ്പറമ്പന്‍ മുഹമ്മദ് കുട്ടിയുടെ മകന് സൈനുദ്ദീന്‍ (50), മറ്റത്തൂര്‍ ചുങ്കാല്‍ പോട്ടക്കാരന്‍ രാമന്റെ മകന് പീതാംബരന് (56) എന്നിവർ മരിച്ചിരുന്നു.
വന്യജീവി ആക്രമണം തടയാൻ സ്ഥായിയായ സംവിധാനം ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് അന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞിരുന്നു. വൈദ്യുതി ഫെൻസിങ്ങിന് പുറമെ സ്ഥായിയായ പ്രശ്ന പരിഹാരം വകുപ്പുകളുടെ ഏകോപനത്തിലൂടെ ഉടൻ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല. രാത്രി ഏഴായാല്‍ സ്ഥിരമായി കാട്ടാന ഇറങ്ങി നാശം വിതക്കുന്നുണ്ടെന്ന് പരിഭവമാണ് ജനത്തിനുള്ളത്. ആനകള്‍ കൃഷിനശിപ്പിക്കുന്നതും പതിവാണ്.
ആന ഇറങ്ങും മേഖലകളിൽ അടിയന്തരമായി വഴിവിളക്കുകള്‍ സ്ഥാപിക്കുക, രാത്രി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുക, റബര്‍ തോട്ടങ്ങളിലെ അടിക്കാട് വെട്ടുക, തോട്ടം തൊഴിലാളികളെ സംരക്ഷിക്കാന്‍ മാനേജ്മെന്റും വനം വകുപ്പ് അധികൃതരും നടപടി സ്വീകരിക്കുക തുടങ്ങിയ ആദിവാസികളുടെ ആവശ്യങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.