മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇന്ത്യൻ കോഫി ഹൗസ് വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതിന് രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഭക്ഷ്യ സുരക്ഷ വകുപ്പ് തൃശൂർ അസി. കമീഷണർ കെ.കെ. അനിലൻ, വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫിസർ അനു എന്നിവരെയാണ് മാറ്റിയത്. അസി. കമീഷണറെ ഇടുക്കിയിലേക്കും ഫുഡ് സേഫ്റ്റി ഓഫിസറെ പാലക്കാട്ടേക്കുമാണ് മാറ്റിയത്.
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇന്ത്യൻ കോഫി ഹൗസ് വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഉന്നതതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായി പരാതി ലഭിച്ചിട്ടും തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സ് ഇല്ലാതിരുന്നിട്ടും കോഫി ഹൗസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
അതേസമയം, നടപടിക്ക് പിന്നിൽ നിഗൂഢ താൽപര്യമാണെന്ന് കോഫി ഹൗസ് അധികൃതർ അറിയിച്ചു. രണ്ടായിരം മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഭക്ഷണത്തെ കുറിച്ച് ഇതുവരെ മോശം അഭിപ്രായമോ പരാതിയോ ലഭിച്ചിട്ടില്ല. ഇപ്പോൾ ലഭിച്ച നോട്ടീസിന് പിന്നിൽ നിഗൂഢതയുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പ് നൽകി യ നോട്ടീസിലും ഭക്ഷണത്തെക്കുറിച്ച് പറയുന്നില്ല. സൗകര്യങ്ങളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.
അവിടെ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആശുപത്രി വികസന സമിതിയുടെ അനുമതി വേണം. അത് നൽകാതെ തടസ്സപ്പെടുത്തുകയാണ്. പുകച്ച് പുറത്ത് ചാടിക്കുകയാണ് ലക്ഷ്യം. കോഫി ഹൗസിനെ ഒഴിവാക്കി സ്വകാര്യ ആളുകൾക്ക് കൊടുത്ത് ഉയർന്ന വാടക ഈടാക്കുകയാണ് ലക്ഷ്യമെന്നും കോഫി ഹൗസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.