മാള പോസ്റ്റ് ഓഫിസ് റോഡിലെ ഗതാഗത കുരുക്ക്
മാള: ടൗൺ പോസ്റ്റ് ഓഫിസ് റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. റോഡ് ബി.എം.ബി.സി ടാറിങ് കഴിഞ്ഞ ദിവസം പൂർത്തീകരിച്ചിരുന്നു. ഇതിനുശേഷം വാഹനങ്ങൾ ഇരുഭാഗത്തുനിന്നും ഒരേ സമയം കടന്നു വരുന്നതാണ് വിനയാവുന്നത്.
വൺവേ നടപ്പാക്കി ഗതാഗതം സുഗമമാക്കാൻ ആവശ്യമുയർന്നിട്ടുണ്ട്. അങ്കമാലി ഭാഗത്തേക്ക് സർവിസ് നടത്തുന്ന ബസുകൾ ടൗണിൽ വരാതെ തന്നെ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽനിന്ന് തിരിച്ചു പോകണം.
കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഗതാഗതം ഇരുഭാഗത്തേക്കും അനുവദിക്കാം, മറ്റു റോഡുകളിൽ വൺവേ നിലനിറുത്തണം, ആലുവ-അന്നമനട ഭാഗത്തക്ക് പോകുന്ന എല്ലാ ബസുകളും പോസ്റ്റ് ഓഫിസ് റോഡ് വഴി പ്രവേശിച്ച് പോകാം.
അതേസമയം തൃശൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിലേക്ക് പോകേണ്ട ബസുകൾ കെ.കെ റോഡ് വഴി പോകുന്ന സംവിധാനം വേണമെന്ന നിർദേശമാണ് പൊതുവായുള്ളത്.
മാള കെ. കരുണാകരൻ റോഡ്, എ.എം. അലി മാസ്റ്റർ റോഡ്, പോസ്റ്റ് ഓഫിസ് റോഡ്, ഡേവീസ് പെരേപ്പാടൻ റോഡ് എന്നിവയാണ് വൺവേ നിലനിർത്തേണ്ടവ. നിലവിൽ ഈ റോഡുകളിൽ വൺവേ നടപ്പിലായിട്ടില്ല.
പൊലീസിന്റെ ഭാഗത്തുനിന്നും നീക്കമില്ലെന്ന് പരാതിയുണ്ട്. പഞ്ചായത്ത് വൺവേ യാഥാർഥ്യമാക്കാൻ നടപടി എടുക്കണമെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിൽനിന്ന് 23 ഷെഡ്യൂളുകളാണ് സർവിസ് നടത്തുന്നത്. സ്വകാര്യ ബസ് സ്റ്റാൻഡിൽ നൂറു കണക്കിന് ബസുകൾ എത്തുന്നുണ്ട്. വൺവേ പ്ലാൻ തീരുമാനിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.