വടക്കാഞ്ചേരി ജില്ല ആശുപത്രിയിലെ മലിനജലം സംസ്ഥാന പാതയിലേക്ക് ഒഴുകുന്നു
വടക്കാഞ്ചേരി: നാടാകെ മഴക്കാലപൂർവ ശുചീകരണവും ആരോഗ്യ ജാഗ്രതയും കൊട്ടിഘോഷിച്ച്, വീടുകൾ തോറും കയറിയിറങ്ങി ജനങ്ങൾക്ക് ക്ലാസെടുക്കുന്ന ആരോഗ്യവകുപ്പ് സ്വന്തം സ്ഥാപനത്തിലെ മലിനീകരണം കാണാതെ കണ്ണടക്കുന്നു. വടക്കാഞ്ചേരി ജില്ലാ ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആശുപത്രിയിൽ നിന്നുള്ള മലിനജലം പരസ്യമായി സംസ്ഥാനപാത റോഡിലേക്ക് ഒഴുക്കിവിട്ട് കൊതുകുവളർത്തൽ കേന്ദ്രമാക്കി മാറ്റി ജനങ്ങളെയും രോഗികളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തുകയാണ് അധികൃതർ. ജില്ല ആശുപത്രിയിലെ പുതിയ കെട്ടിടത്തിന് മുന്നിലൂടെ ദുർഗന്ധം വമിക്കുന്ന മാലിന്യജലം സംസ്ഥാന പാതയിലേക്ക് ഒഴുകുന്നത് പരിസരവാസികൾക്കും കാൽനടയാത്രക്കാർക്കും ഓട്ടോ തൊഴിലാളികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഒരു മാസത്തിലധികമായി ഈ മലിനജലം റോഡരികിലെ ഓടയിലേക്ക് പരന്നൊഴുകാൻ തുടങ്ങിയിട്ട്. കടുത്ത ദുർഗന്ധം കാരണം പരിസരത്ത് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ആശുപത്രി സൂപ്രണ്ടിനും നഗരസഭ അധികൃതർക്കും മലിനജലമൊഴുക്കുന്നത് തടയണമെന്ന് പരിസരത്തെ ജനങ്ങൾ പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ ആരോപിക്കുന്നു.
കാലവർഷം കനക്കുന്നതോടെ കൂടുതൽ മലിനജലം സംസ്ഥാന പാതയിലേക്ക് ഒഴുകിയെത്തുമെന്നും ഇത് പ്രദേശത്ത് ഡെങ്കിപ്പനി ഉൾപ്പെടെ ഗുരുതര പകർച്ചവ്യാധികൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുമെന്നും നാട്ടുകാർ ഭയപ്പെടുന്നു. സ്വന്തം സ്ഥാപനത്തിലെ വീഴ്ചകൾ പരിഹരിക്കാൻ തയാറാകാത്ത അധികൃതരുടെ ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.