ചാലക്കുടി: ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണം എടുത്തുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയും പകരം മുക്കുപണ്ടം നൽകി ചതിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. വാടാനപ്പള്ളി പുത്തൻവീട്ടിൽ ഇല്യാസ് (40) ആണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 11ന് ഉച്ചക്ക് 3.30ഓടെ ചാലക്കുടി നഗരസഭ ടൗൺഹാളിന് സമീപം മാള പൂപ്പത്തി സ്വദേശി മണവാളൻ ബിനോജ് പോളിനെയാണ് പ്രതി വഞ്ചിച്ചത്.
താൻ ഒലീവിയ ഗ്രാമിൻ ക്രെഡിറ്റ് എന്ന സ്ഥാപനത്തിൽ പണയം വെച്ച 28 ഗ്രാം സ്വർണം തിരിച്ചെടുക്കാൻ പണം നൽകിയാൽ സ്വർണം ബിനോജ് പോളിന് വിൽക്കാമെന്ന് പ്രതി വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച് സ്വർണം എടുക്കാൻ 3,21,000 രൂപ ബിനോജ് പോൾ പ്രതിക്ക് കൈമാറി. എന്നാൽ, പ്രതി മുക്കുപണ്ടത്തിന്റെ ഒരു മാലയും കൈച്ചെയിനും നൽകി മുങ്ങുകയായിരുന്നു.
സംസ്ഥാനവ്യാപകമായി ഇയാൾ തട്ടിപ്പ് നടത്തുന്നതിനാൽ ജ്വല്ലറി, ഫിനാൻസ് ഉടമകൾ ചേർന്ന് രൂപവത്കരിച്ച വാട്സ് ആപ് ഗ്രൂപ്പ് വഴി ഇല്യാസിനെക്കുറിച്ച വിവരങ്ങൾ കൈമാറിയിരുന്നു. മൂവാറ്റുപുഴയിലെ ഫിനാൻസ് സ്ഥാപനത്തിൽ പണയം വെച്ച സ്വർണം എടുക്കാൻ മുക്കുപണ്ടവുമായി എത്തിയപ്പോൾ സ്ഥാപന ഉടമ ഇയാളെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതിയെ പിടികൂടി ചാലക്കുടി സ്റ്റേഷനിൽ ഏൽപ്പിച്ചു.
ചാലക്കുടി, വലപ്പാട്, മാള, തൃശൂർ ഈസ്റ്റ്, എറണാകുളം, അങ്കമാലി, കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധികളിലായി 18 തട്ടിപ്പ് കേസുകളിലും രണ്ട് മോഷണക്കേസുകളിലും ഇല്യാസ് പ്രതിയാണ്. വാടാനപ്പള്ളി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. ചാലക്കുടി എസ്.എച്ച്.ഒ ശശികുമാർ, എസ്.ഐ വിശാഖ്, എ.എസ്.ഐ രജനി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.