ഒറ്റയാൾ സമരം നടത്തുന്ന ഷാജഹാന്‍
മണ്ണുത്തി: മാടക്കത്തറ പഞ്ചായത്തില്‍ മൂന്നര സെന്റില്‍ വീട് വെക്കാനുള്ള അനുമതി നിഷേധിച്ച കൃഷി ഓഫിസറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ നിൽപുസമരം. തൃശൂരിലെ ചായക്കട ജീവനക്കാരന്‍ മാടക്കത്തറ കല്ലുപറമ്പില്‍ ഷാജഹാനാണ് സമരം നടത്തിയത്.
2017ല്‍ 10 സെന്റ് ഭൂമിയില്‍നിന്നാണ് ഷാജഹാന്റെ ഭാര്യ നൂര്‍ജഹാന്റെ പേരില്‍ മൂന്നര സെന്റ് വാങ്ങിയത്. 2017ല്‍ വീട് വെക്കാൻ അപേക്ഷ നല്‍കി അനുകൂല തീരുമാനം ഉണ്ടായതാണെന്ന് ഷാജഹാന്‍ പറയുന്നു. എന്നാല്‍, അന്ന് വീട് പണിയാൻ സാധിച്ചില്ല. ഇപ്പോള്‍ വീണ്ടും വീട് പണിയാൻ അപേക്ഷ നല്‍കിയപ്പോഴാണ് ഭൂമി ഡാറ്റ ബാങ്കില്‍ നിലമായി കിടക്കുന്നതിനാല്‍ അപേക്ഷ നല്‍കി മാറ്റാന്‍ നിർദേശിച്ചത്.
ഇതനുസരിച്ച് നല്‍കിയ അപേക്ഷയിലാണ് പ്രതികൂല തീരുമാനം ഉണ്ടായത്. കൃഷി ഓഫിസര്‍ ഉള്‍പ്പെടുന്ന നിരീക്ഷണ സമിതി അനുമതി നിഷേധിച്ചു. ഈ ഭൂമി 2008ല്‍ നിലമായിരുന്നു എന്നാണ് കാരണം പറയുന്നത്. മൂന്ന് പെണ്‍മക്കളുള്ള ഷാജഹാനും കുടുംബവും 17 വര്‍ഷമായി വാടകവീടുകളിലാണ് താമസിക്കുന്നത്.
സ്വന്തം കിടപ്പാടം ലഭിക്കാൻ ലൈഫ് ഭവനപദ്ധതിയില്‍ അപേക്ഷ നല്‍കി അനുവദിക്കുന്ന സാഹചര്യം എത്തിയപ്പോഴാണ് കൃഷിവകുപ്പിന്റെ സാങ്കേതിക തടസ്സം വന്നത്. എന്നാല്‍, ഈ സ്ഥലത്തിന് സമീപം 2020ല്‍ വരെ വീട് പണി നടന്നതും അനുമതി നല്‍കിയതുമാണെന്ന് ഷാജഹാന്‍ പറയുന്നു. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമീഷനും ന്യൂനപക്ഷ കമീഷനും പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.