ഗവ. മെഡിക്കൽ കോളജ് കാൻസർ ചികിത്സ വിഭാഗത്തിന്
മുന്നിലെ രോഗികളുടെ തിരക്ക്
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കുന്ന കാൻസർ രോഗികൾ പ്രതിസന്ധിയിലേക്ക്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഡേ കെയർ കീമോതെറപ്പി സെന്ററിന്റെ പ്രവർത്തനം വ്യാഴാഴ്ച മുതൽ ഭാഗികമായി നിർത്തിവെക്കും. ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് പ്രിൻസിപ്പലിന് കത്തുനൽകി.
മധ്യകേരളത്തിലെ പ്രധാന കാൻസർ ചികിത്സ കേന്ദ്രമായ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നൂറുകണക്കിന് കാൻസർ രോഗികളാണ് ദിനേന ചികിത്സ തേടി എത്തുന്നത്. പ്രതിദിനം 60 രോഗികൾക്ക് കീമോതെറപ്പി നടത്തി വീട്ടിൽ പോകാനുള്ള സൗകര്യമുണ്ടായിരുന്നു. ഈ സൗകര്യമാണ് ജീവനക്കാരുടെ അഭാവം കാരണം ഇല്ലാതാകുന്നത്.
അത്യാഹിത വിഭാഗത്തിൽ 60ലേറെ രോഗികൾ ചികിത്സ തേടി വരുന്നുണ്ട്. ഇവിടെ പ്രവർത്തിച്ചിരുന്ന നിരവധി നഴ്സുമാരെയും മറ്റു ജീവനക്കാരെയും ഈയിടെ പുതിയ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതിദിനം 350ഓളം പേർ ചികിത്സ തേടിയെത്തുന്ന ഇവിടെ ഒ.പിയിൽ രണ്ട് ഡോക്ടർ മാത്രമാണുള്ളത്. 98 നഴ്സുമാർ ഉണ്ടായിരുന്നതിൽ 25 പേരെ കഴിഞ്ഞ ദിവസം പുതിയ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.
കീമോക്ക് എത്തുന്നവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. 75 നഴ്സുമാരും പരിമിതമായ മറ്റ് ജീവനക്കാരും കഠിനാധ്വാനം ചെയ്തിട്ടും ദുരിതത്തിന് അറുതിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.