പുതിയകാവിലെ പുര ചന്തയിൽനിന്ന്
കൊടുങ്ങല്ലൂർ: പഴയകാല കൊടുക്കൽ വാങ്ങലിെൻറ പുതിയകാല ഇടമായി മതിലകം പുതിയകാവിലെ 'പുര ചന്ത'. പുതിയകാവിലെ 200ഓളം കുടുംബങ്ങളുടെ കൂട്ടായ്മയായ 'പുര'യുടെ ആഭിമുഖ്യത്തിലാണ് ചന്ത. പണം കൊടുക്കാത്ത കൊടുക്കൽ വാങ്ങലുകളും അത്യാവശ്യമെങ്കിൽ പണം ഉപയോഗിച്ചുമാണ് ചന്തയിലെ ക്രയവിക്രയം. പുതിയകാവ് യുനൈറ്റഡ് റസിഡൻറ്സ് അസോസിയേഷൻ എന്ന 'പുര' കൂട്ടായ്മ സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കുവഹിക്കുന്നുണ്ട്. ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്ന പുരയുടെ മാർഗദർശി ഹംസ വൈപ്പിപാടത്താണ് 'പുര ചന്ത' എന്ന ആശയം മുന്നോട്ടുവെച്ചത്.
പ്രദേശത്തെ കഴിയാവുന്നിടത്തോളം സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം. 200 കുടുംബങ്ങൾക്കാവശ്യമായ പച്ചക്കറിവിത്തുകൾ 'പുര'യുടെ ഭാരവാഹി കൂടിയായ ഗ്രാമപഞ്ചായത്ത് അംഗം അഹമ്മദ് കബീർ വിവിധ ഏജൻസികളിൽനിന്നായി എത്തിച്ചുകൊടുത്തിരുന്നു. കോവിഡ് കാല ഒഴിവ് സമയം ഉപയോഗപ്പെടുത്തി പല വീടുകളിലും ആവശ്യത്തിലധികം പച്ചക്കറി ഉൽപാദിപ്പിക്കാൻ കഴിഞ്ഞു.
കോവിഡ് നിബന്ധനകൾ പാലിച്ച് നടത്തിയ ആദ്യ 'പുര ചന്ത'യിൽ മുഴുവൻ വിഷരഹിത ജൈവ പച്ചക്കറികളും, തേങ്ങ, കോഴിമുട്ട, താറാവ് മുട്ട തുടങ്ങിയവയും മണിക്കൂറിനകം വിറ്റുതീർന്നു. വീട്ടമ്മമാർ മത്സര ബുദ്ധിയോടെയാണ് പല വിധ പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നത്. വിൽപനക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ പ്രത്യേക കമ്മിറ്റിയെ നിശ്ചയിച്ചിട്ടുണ്ട്.
സ്വതന്ത്ര്യ ദിനത്തിൽ ഇ.ടി. ടൈസൻ എം.എൽ.എ പുരയുടെ ആദ്യചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ബി. സക്കീർ ഹുസൈൻ പദ്ധതി വിശദീകരിച്ചു. വാർഡ് അംഗം കെ.കെ. അഹമ്മദ് കബീർ ആദ്യ വിൽപനയും പഞ്ചായത്തംഗം ബിന്ദു സന്തോഷ് അവാർഡ്ദാനവും നടത്തി. ഷറിമോൾ മുജീബ് വിത്ത് വിതരണം നിർവഹിച്ചു. ഭാരവാഹികളായ സുബൈർ കാക്കശ്ശേരി, യു.ബി. മുഹമ്മദ്, എം.കെ. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.